തിരുവനന്തപുരം : വനം-വന്യജീവി സംരക്ഷണത്തോടൊപ്പം വനാശ്രിതസമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനും വനപാലകര്‍ പ്രാധാന്യം നല്‍കണമെന്ന് വനം മന്ത്രി ഏ കെ ശശീന്ദ്രന്‍.ഇത്തരത്തിലെത്തുന്നവര്‍ക്ക് ആശ്വാസമാകുന്ന വിധത്തില്‍ വനം ഓഫീസുകള്‍ ജനസൗഹാര്‍ദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പതാമത് വന രക്തസാക്ഷിദിനാചരണ ചടങ്ങില്‍ മുഖ്യാതിഥിയായി വനപാലകരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. രക്തസാക്ഷികളുടെ ജീവത്യാഗം മഹത്തരവും ധീരവും മാതൃകാപരവുമാണെന്ന് മന്ത്രി അനുസ്മരിച്ചു. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥരുടെ ജീവസുരക്ഷയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. താല്‍ക്കാലിക ജീവനക്കാരുടെതുള്‍പ്പെടെ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതികളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വനപാലകര്‍ കൂടുതല്‍ അപകടകരമായ സാഹചര്യങ്ങളിലാണ് ജോലിചെയ്യുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന വനംമേധാവി പി കെ കേശവന്‍ പറഞ്ഞു. ലോകത്താകെ നടക്കുന്ന വനപാലകരുടെ ജീവത്യാഗങ്ങളില്‍ 33 ശതമാനവും ഇന്ത്യയിലാണ്.കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏഴു വനപാലകര്‍ക്ക് ജീവഹാനി സംഭവിച്ചു. ഈ വര്‍ഷം ഇതിനോടകം ഒരാള്‍ മരണപ്പെടുകയും 13 അപകടങ്ങളുണ്ടാകുകയും ചെയ്തു. ഇതില്‍ പതിനൊന്നും വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനിടയില്‍ സംഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്, പി സി സി എഫുമാരായ ഡി ജയപ്രസാദ്, എ പി സി സി എഫുമാരായ രാജേഷ് രവീന്ദ്രന്‍, ഡോ പി പുകഴേന്തി, സി സി എഫ് ഡി കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
