തൃശ്ശൂർ: പുത്തൂർ മിന്നൽ ചുഴലിക്കാറ്റിന് പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പുത്തൂർ ഗ്രാമപഞ്ചായത്തിൽ  മിന്നൽ ചുഴലിക്കാറ്റുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവനകൾ കൂടി ഉൾപ്പെടുത്തി പ്രത്യേക പാക്കേജായി പരിഗണിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ 14ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനായി കലക്ടേറ്റിൽ അഡീഷ്ണൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേരും.

കൃഷി-വനം- തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാർ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഇവരുമായി ആലോചിച്ച് പരമാവധി നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. കൃഷി, റവന്യൂ, ഫോറസ്റ്റ്, കെ എസ് ഇ ബി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെ സംയോജിതമായ പ്രവർത്തനങ്ങളുടെ  ഭാഗമായാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചത്. ഈ പ്രതിഭാസം സംബന്ധിച്ച് പരിശോധിക്കാൻ ദുരന്തനിവാരണ കമ്മിഷന്  നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് വിപുലമായ റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ കലക്ടർക്ക് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുക്ഷ്മ പരിശോധന നടത്തി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. കൃഷി ഉൾപ്പെടെയുള്ള മേഖലയിലെ നഷ്ടപരിഹാരങ്ങൾ ലഭ്യമാക്കണമെന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും ആവശ്യം പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

ദുരിതബാധിതരെ നേരിൽ കണ്ട് മന്ത്രി,
ആശ്വാസ തണലിൽ അമ്മമാർ

ദുരിതത്തിലും ആശ്വാസം പകരാനെത്തിയ മന്ത്രി മകനെ കണ്ട സന്തോഷത്തിലായിരുന്നു റോസമ്മ. തമ്പുരാട്ടിമൂല പാനം പറമ്പിൽ വീട്ടിൽ താമസിക്കുന്ന റോസമ്മയ്ക്ക് അരികിലേയ്ക്ക് അപ്രതീക്ഷിതമായാണ് മന്ത്രി
കെ. രാജൻ എത്തിയത്. ചുഴലിക്കാറ്റിൽ വീട് ഭാഗികമായി തകർന്ന സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ആശ്വാസ വാക്കുകളും കൈത്താങ്ങുമായി മന്ത്രി റോസമ്മയ്ക്ക് അരികിലെത്തിയത്. റോസമ്മയുടെ പ്രശ്നങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. സ്വന്തം കിടപ്പാടത്തിന് പട്ടയം ലഭിക്കാത്ത വിവരം അമ്മ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വില്ലേജ് ഓഫീസറോട് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. കിടപ്പ് രോഗിയായ മാക്കുട്ടത്തിൽ വീട്ടിൽ ജാനകിയമ്മയ്ക്കും  മന്ത്രിയുടെ സന്ദർശനം ആശ്വാസമായി.

ചുഴലിക്കാറ്റിനെ തുടർന്ന് ജനകിയമ്മയുടെ വീട്ടിന്റെ മേൽക്കൂര പൂർണമായും തകർന്നിരുന്നു. പ്രശ്നങ്ങൾ നേരിൽ കണ്ട മന്ത്രി അടിയന്തര നടപടിയെടുക്കുമെന്ന് ജാനകിയമ്മയ്ക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്. കൂടാതെ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. പുത്തൂർ പഞ്ചായത്തിൽ മിന്നൽ ചുഴലിക്കാറ്റ് നാശം വിതച്ച കൃഷിസ്ഥലങ്ങൾ, വീടുകൾ എന്നിവ മന്ത്രി സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ നേരിൽ കേട്ട മന്ത്രി ആവശ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്. ആർഡിഒ പി എ വിഭൂഷൺ, എൽ എ ഡെപ്യൂട്ടി കലക്ടർ മധുസുദനൻ, തഹസിൽദാർ ടി ജയശ്രീ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി, പുത്തൂർ – കൈനിക്കര വില്ലേജ് ഓഫീസർമാർ, പൂത്തൂർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, മെമ്പർമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.