കണ്ണൂർ: പുതിയ സംരംഭകരെ സഹായിക്കാന്‍ താലൂക്ക് തലത്തില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. കണ്ണൂരില്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംരംഭകര്‍ക്ക് ഇവിടെനിന്നു സഹായം നല്‍കാന്‍ കഴിയണം. അതിനായി പ്രൊഫഷണല്‍ രീതിയില്‍ വ്യവസായ വകുപ്പ് സംവിധാനങ്ങള്‍ പുനസംഘടിപ്പിക്കും.

ജില്ലാ വ്യവസായ കേന്ദ്രവും പ്രൊഫഷണല്‍ രീതിയില്‍ പുനസംഘടിപ്പിക്കും. ഉത്തരവാദിത്തതോടെയുള്ള നിക്ഷേപം, ഉത്തരവാദിത്തതോടെയുള്ള വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അദാലത്തുകള്‍ സ്ഥിരം സംവിധാനമായി ഉദ്ദേശിക്കുന്നില്ല. നമ്മുടെ സംവിധാനങ്ങളെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.

ഉത്തരകേരളത്തെ ഇനിയുള്ള വ്യവസായ വികസനത്തിന്റെ പ്രധാന ഭൂമിക ആയി മാറ്റണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫര്‍മസുട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഐ ടി, ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യം, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കാര്‍ത്തിക്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.