നവരാത്രി മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്റ്ററുടെയും  പോലീസിന്റെയും ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും യോഗം മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചേർന്നു. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യണമെന്ന നിർദേശമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഭക്തജനങ്ങളുടെ ആഗ്രഹവും കീഴ്വഴക്കവും പാരമ്പര്യത്തിനും ഒന്നിനും സർക്കാർ എതിരല്ല.

ആവശ്യമുള്ള ആളുകൾ മാത്രം നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കണം. ഒരാൾ ആവശ്യമുള്ളയിടത്ത് ഒരുപാടുപേർ വന്ന് നിൽക്കേണ്ട കാര്യമില്ല. ആവശ്യക്കാർക്കുള്ള പാസ് പൊലീസ് വിതരണം ചെയ്യും. അതിനുള്ള അപേക്ഷ പൊലീസിന് സമർപ്പിക്കണം. ഉടവാളുമായി വരുന്ന ഭക്തർക്ക് പാറശ്ശാല, നെയ്യാറ്റിൻകര, നേമം തുടങ്ങിയ സ്ഥലങ്ങളിൽ അരമണിക്കൂർ വീതം വിശ്രമം അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണ്. വെള്ളികുതിരയെ കൊണ്ടുവരുന്ന കാര്യത്തിൽ ഭക്തർക്ക് എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ കലക്ടറുമായി ആലോചിച്ച് തീരുമാനം എടുക്കും.

കേരളാ അതിർത്തികടന്നാൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, റൂറൽ എസ്.പി എന്നിവരുമായി കൂടിയാലോചിച്ച് ഒരു ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സബ്കളക്റ്റർ, റൂറൽ എസ്.പി. മധു,സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, ഉദ്യോഗസ്ഥർ, നവരാത്രി ആഘോഷകമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.