തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ അര്‍ഹരായ പുതിയ 2,181 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കൂടി ഇനി മുതല്‍ ബി.പി.എല്‍ ആനുകൂല്യം. ബി.പി.എല്‍ ആനുകൂല്യം കൈപ്പറ്റിയിരുന്ന അനര്‍ഹരായവര്‍ക്ക് പിഴയില്ലാതെ കാര്‍ഡുകള്‍ സ്വമേധയാ ഹാജരാക്കാനും അര്‍ഹരായവര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ അവസരം നല്‍കിയതിനാലാണ് തിരൂര്‍ താലൂക്കില്‍ മാത്രം പുതുതായി 2,181 കുടുംബങ്ങളെ ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റി ആനുകൂല്യം ഉറപ്പാക്കാനായത്.

താനൂര്‍ നഗരസഭ കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ഏഴ് റേഷന്‍ ഗുണഭോക്താക്കള്‍ക്ക് മന്ത്രി നേരിട്ട് ബി.പി.എല്‍ കാര്‍ഡുകള്‍ കൈമാറി.

താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്‌സണ്‍ സി.കെ സുബൈദ, തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ജോര്‍ജ്ജ് കെ സാമുവല്‍, തിരൂര്‍ തഹസില്‍ദാര്‍ പി.ഉണ്ണി, നഗരസഭ കൗണ്‍സിലര്‍മാരായ ഇ.കുമാരി, എ.കെ സുബൈര്‍, പി.ദിബീഷ്, പി.പി മുസ്തഫ, പിടി അക്ബര്‍, താനൂര്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ കെ സി രാജന്‍ എന്നിവര്‍ സംസാരിച്ചു.