ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രത്തിലുളള ഗ്രാമ ന്യായാലയ കോടതിക്ക് ബ്ലോക്ക് പഞ്ചായത്ത് കോംപൗണ്ടില്‍ 20 സെന്റ് സ്ഥലം അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും അനുമതി ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അറിയിച്ചു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിന് നിലനിര്‍ത്തിയാണ് കെട്ടിട നിര്‍മാണ അനുമതി നല്‍കിയത്. എം.ബി രാജേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. ബാക്കി തുകയായ 15 ലക്ഷം ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് വകയിരുത്തി.
ഗ്രൗണ്ട് ഫ്‌ളോറും ഒന്നാം നിലയും അടക്കം 3140 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ഇതിനോട് ചേര്‍ന്ന് ചുറ്റുമതിലും വാഹന പാര്‍ക്കിങ് സൗകര്യവും ഉണ്ടായിരിക്കും. ജൂലായ് അവസാന വാരം എം.ബി.രാജേഷ് എം.പി. കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തും.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നീതി വീട്ടുപടിക്കല്‍ എന്ന ലക്ഷ്യത്തോടെ 2016 നവംബറിലാണ് ഗ്രാമന്യായാലയം ശ്രീകൃഷ്ണപുരത്ത് ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവ പ്രവര്‍ത്തിക്കുക. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ബ്ലോക്കിനോടു ചേര്‍ന്നുള്ള മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായ കെട്ടിടം ലഭ്യമായാല്‍ ഈ സാഹചര്യത്തിനു പരിഹാരമാവും. രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളും 50,000 രൂപ പരിധിയുള്ള സിവില്‍ കേസുകളുമാണ് ഗ്രാമ ന്യായാലയങ്ങളില്‍ പരിഗണിക്കുന്നത്. ഗ്രാമ ന്യായാലയം വഴിയുള്ള കേസുകള്‍ ആറ് മാസത്തിനകമാണ് തീര്‍പ്പാക്കുന്നത്. 2017 ജനുവരി മുതല്‍ 2018 ജൂണ്‍ വരെ 268 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 210 കേസുകള്‍ തീര്‍പ്പാക്കി. ആറ് സിവില്‍ കേസുകളില്‍ മൂന്നെണ്ണം തീര്‍പ്പായി. 30 ഭവനഭേദന കേസുകളില്‍ 15 എണ്ണവും 20 മോഷണ കേസില്‍ 14 എണ്ണത്തിനും ശിക്ഷ നടപ്പാക്കി. ബാക്കി കേസുകളുടെ നടപടികള്‍ പുരോഗമിക്കുകയാണ്.