മലപ്പുറം ജില്ലയ്ക്ക് ആശ്വാസമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 12) 366 പേര്‍ക്കാണ് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതിനൊപ്പം 1,049 പേര്‍ വിദഗ്ധ പരിചരണത്തിന് ശേഷം കോവിഡ് വിമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവര്‍ 5,48,705 പേരായി.

കൃത്യമായ ആസൂത്രണത്തോടെയുള്ള ആരോഗ്യ ജാഗ്രതയാണ് ജില്ലയില്‍ ഫലം കാണുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്. പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് പകരുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു.

4.78 ശതമാനമാണ് ചൊവ്വാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 347 പേര്‍ക്കും നേരത്തെ കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. 36,820 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒന്‍പത് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

8,060 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 635 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 68 പേരും 56 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 23 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്