കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് അനുവദിക്കുന്നതിൽ കേന്ദ്ര  സർക്കാരിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇതിന് അനുമതി ലഭിച്ചാൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം വേഗത്തിലായേനെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതോടെ കണ്ണൂരിന് പുറമെ കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയുടെ ഒരു ഭാഗം, കർണാടകയിലെ കൂർഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ചരക്ക് വിദേശത്തേക്ക് കയറ്റി അയയ്ക്കാനാകും.

മലബാറിന്റെ എയർ കാർഗോ ഹബ് ആയി കണ്ണൂർ വിമാനത്താവളം മാറാൻ പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 9000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് കാർഗോ കോംപ്‌ളക്‌സ്. 12,000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. ഇലക്‌ട്രോണിക് ഡാറ്റ ഇന്റർചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്ക് നീക്കം നിയന്ത്രിക്കുക. കോവിഡ് വ്യാപനവും വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.