തൃശൂരിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ ടീം  സജ്ജമായി. 10 പേരടങ്ങുന്ന ടീമാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കടൽ സുരക്ഷ, രക്ഷാപ്രവർത്തനം, ഫസ്റ്റ് എയ്ഡ് എന്നിവയിൽ ഗോവ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽ നിന്ന് പരിശീലനം നേടിയത്. നിലവിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ടീം തയ്യാറായിട്ടുണ്ട്. കൂടാതെ മത്സ്യ ഫെഡ് വള്ളങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്കിടയിൽ സ്ക്രീൻ ടെസ്റ്റ് നടത്തിയ ശേഷമാണ് 10 പേരടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്ത് പരിശീലനത്തിന് അയച്ചത്. ഫിഷറീസ് വകുപ്പിന്റെ സ്റ്റൈഫന്റോട് കൂടി പതിനഞ്ച് ദിവസത്തെ പരിശീലനമാണ് ഇവർ പൂർത്തിയാക്കിയത്. അപകടത്തിൽപ്പെടുന്നവരെ തിരയുന്നതിനും രക്ഷിക്കുന്നതിനുമുള്ള ലൈഫ് സേവിംഗ്, പവർ ബോട്ട്, സീ റെസ്ക്യൂ തുടങ്ങി മൂന്ന് വിഭാഗങ്ങളിലും പരിശീലനം ലഭിച്ചു.

അഴീക്കോട് കോസ്റ്റൽ പൊലീസ്, ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, എറിയാട് ഗ്രാമപഞ്ചായത്ത്, കടലോര ജാഗ്രത സമിതി, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരടങ്ങുന്ന രക്ഷാ ടീമിൻ്റെ യോഗം അഴീക്കോട് ഫിഷറീസ് ഓഫീസിൽ നടന്നു. കോസ്റ്റൽ സി ഐ ബിനു, ഫിഷറീസ് ഓഫീസർ പി എം അൻസിൽ, എറിയാട് വൈസ് പ്രസിഡന്റ് പ്രസീന റാഫി എന്നിവർ നേതൃത്വം വഹിച്ചു.

2019 മുതൽ സീ റെസ്ക്യൂ സ്ക്വാഡിൽ 56 പേർക്കാണ് ഫിഷറീസ് വകുപ്പ് പരിശീലനം നൽകിയിട്ടുള്ളത്. മുഴുവൻ പരിശീലനം പൂർത്തിയാക്കിയ ടീമാണ് നിലവിൽ സജ്ജമായത്. മറ്റു ജില്ലകളിലേക്ക് സേവനം ആവശ്യമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം പോകാൻ സന്നദ്ധരാണെന്ന് ഇവർ അറിയിച്ചു.