ബഹ്‌റിനിലെ ഏഷ്യൻ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തുടർ   പഠനത്തിന് എൻ.ഒ.സി നൽകാൻ കുട്ടിയുടെ പിതാവ് മനു വർഗീസിനോട്  നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. നിയമപരമായി വിവാഹ മോചനം നേടാത്ത അച്ഛൻ, അമ്മയുടെ വിസ റദ്ദാക്കുകയും കുട്ടിയേയും അമ്മയേയും നാട്ടിലുപേക്ഷിച്ച് ബഹ്‌റിനിലെ സ്‌കൂളിൽ പഠിക്കാനുള്ള അവസരം നിഷധിച്ചതായുള്ള   കുട്ടിയുടെ പരാതി പരിഗണിച്ച് കമ്മീഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മനു വർഗീസ് ഉത്തരവ് കൈപ്പറ്റി ഒരാഴ്ചക്കുള്ളിൽ കുട്ടിക്ക് എൻ.ഒ.സി നൽകണം. കുട്ടിയോടൊപ്പം ബഹ്‌റിനിൽ പോകുന്നതിനുള്ള വിസ ആവശ്യങ്ങൾക്ക് അമ്മയ്ക്ക്    എൻ.ഒ.സി ഇ-മെയിലായും നൽകണം. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യ രാഷ്ട്രസഭ നടത്തിയ പ്രഖ്യാപനം ബഹ്‌റിൻ അംഗീകരിച്ചിട്ടുള്ള   താണ്.

ഉത്തരവ് അനുസരിക്കാൻ മനു വർഗീസ് തയ്യാറായില്ലെങ്കിൽ കുട്ടിക്ക് അമ്മയ്‌ക്കൊപ്പം ബഹ്‌റിനിൽ പോകാനും തുടർ പഠനത്തിനുള്ള എൻ.ഒ.സി ഉൾപ്പെടെ ലഭ്യമാക്കാനും ബഹ്‌റിനിലെ ഇന്ത്യൻ അംബാസഡർ നടപടി സ്വീകരിക്കണമെന്ന്   കമ്മീഷൻ ശുപാർശ ചെയ്തു. ഇതിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശം നൽകി.