പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഫണ്ട് ചെലവഴിക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മന്ത്രി എ.കെ. ബാലൻ. പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങൾക്കു ജനസംഖ്യാ ആനുപാതികമായി ബജറ്റ് വിഹിതമുള്ള ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരിയാപുരത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവൺമന്റ് ഐടിഐയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി – പട്ടികവർഗ മേഖലയിൽ ചരിത്രത്തിലില്ലാത്ത ഭൗതിക പുരോഗതിയാണുണ്ടായിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വകയിരുത്തുന്ന പണം മികച്ച രീതിയിൽ ചെലവഴിക്കാൻ കഴിയുന്നതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. ചെലവഴിക്കുന്ന തുക എന്നതെന്നതു മാറ്റി അതിന്റെ ശതമാനക്കണക്കാണ് അറിയിക്കാൻ നിർദേശിച്ചിരിക്കുന്നത്. ചെലവഴിക്കാതെ ട്രഷറിയിൽ കിടക്കുന്ന പണം ചെലവഴിച്ചതിന്റെ കണക്കിൽ ചേർക്കുന്ന രീതി ഇതോടെ അവസാനിച്ചു. കൃത്രിമ കണക്കുകൾ കാണിക്കാൻ പറ്റാത്ത സ്ഥിതിയായി. പട്ടികവർഗ വിഭാഗത്തിൽ 94 ശതമാനവും പട്ടികജാതി വിഭാഗത്തിൽ 86 ശതമാനവും ഭൗതിക പുരോഗതിയുണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാറിന്റെ സ്വയംപര്യാപ്ത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായ ഹരിതായനം 2018 പ്രകാരം ചെങ്കൽ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ ഐടിഐ ക്യാംപസിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷി പദ്ധതിയുടേയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരമുള്ള വിത്ത് വിതരണത്തിന്റെയും ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. കെ. ആൻസലൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ചെങ്കൽ പഞ്ചായത്ത് അംഗം സുനി വിൻസന്റ്, ഐഎംസി ചെയർമാൻ പി. പ്രദീപ് ചന്ദ്രൻ, സുരേഷ് തമ്പി, എസ്. സന്തോഷ് കുമാർ, കെ.സി. സുകു എന്നിവർ പങ്കെടുത്തു.