കൊച്ചി:  സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കേരളം ഒഴുക്കിനെതിരെ നീന്തുകയാണെന്നും ഇത് കാണാതെ പോകരുതെന്നും വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. നഷ്ടത്തിന്റെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഉപേക്ഷിക്കുവാനല്ല അവയെ
സംരക്ഷിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം വ്യകതമാക്കി. ജില്ലയിലെ പൊതുമേഖല സ്ഥാപനമായ ഇരുമ്പനം ട്രാക്കോ കേബിള്‍ കമ്പനിയുടെ ആധുനികവത്കരണത്തിന്റെയും ഉത്പാദന ക്ഷമത വര്‍ദ്ധന പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പുത്തന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പൊതു മേഖലാ സ്ഥാപനങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകണം. സാങ്കേതിക മികവുള്ളവരെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ വൈദ്യുതി ബസ് അടക്കമുള്ള നവീന ആശയങ്ങളോടെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനൂപ് ജേക്കബ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം. സ്വരാജ് എം.എല്‍.എ, വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാനുമായ കെ. രാധകൃഷ്ണന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, റിയാബ് ചെയര്‍മാന്‍ എം. പി. സുകുമാരന്‍ നായര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടര്‍ എന്‍. എസ്. പിള്ള, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ബിജു, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ചന്ദ്രിക ദേവി, വാര്‍ഡ് കൗണ്‍സിലര്‍ കെ.ബിജു
എന്നിവര്‍ പ്രസംഗിച്ചു.