കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടലും നാശനഷ്ടങ്ങളും ഉണ്ടായ പശ്ചാത്തലത്തിൽ ജില്ലയിലെ മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ ഉന്നതതല സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരമാണ് മണ്ണ് സംരക്ഷണം, മൈനിങ് ആൻഡ് ജിയോളജി, ഭൂഗർഭ ജലവകുപ്പ്, പഞ്ചായത്ത്, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്.

മുൻവർഷങ്ങളിൽ മണ്ണിടിച്ചിൽ അപകടങ്ങളുണ്ടായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധയിൽ ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടോം ബേളൂർ, കള്ളാർ, പനത്തടി എന്നി മലയോര പഞ്ചായത്തുകളിലെ 28 പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലും സമീപ കാലത്ത് മണ്ണിടിച്ചിലുണ്ടായ വെസ്റ്റ് എളേരിയിലെ കോട്ടമലയിലും ബളാലിലെ കോട്ടക്കുന്ന് കുണ്ടുപ്പള്ളിയിലുമാണ് ഉദ്യോഗസ്ഥ സംഘം വെള്ളിയാഴ്ച പരിശോധനക്കെത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും.

ഭൂഗർഭ ജലവകുപ്പിലെ ഹൈഡ്രോ ജിയോളജിസ്റ്റ് പ്രവീൺകുമാർ.കെ.എ, മൈനിങ് ആൻഡ് ജിയോളജിയിലെ അസി. ജിയോളജിസ്റ്റ് രേഷ്മ ആർ, കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസർ കെ. ബാലകൃഷ്ണ ആചാര്യ, ഓവർസിയർമാരായ രാമചന്ദ്രൻ പി.കെ, റാഫി എ.എം, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ, വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.