കോവിഡ് കാലം കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്ന അവസരത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നേറുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാഭ്യാസ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് യോഗത്തിൽ ഉയർന്നുവന്ന വിവിധ നിർദ്ദേശങ്ങളും ആശങ്കകളും വിശകലനം  ചെയ്ത് കമ്മീഷൻ ഇടപെടേണ്ട കാര്യത്തിൽ കൃത്യമായി ഇടപെട്ട് പൂർത്തീകരിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ തലത്തിൽ പിഴവുകൾ ഉണ്ടോയെന്ന് പരിശോധിച്ച്  പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. മേഖലയിലെ പ്രശ്നങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യോഗം ചേർന്ന് റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ ബസുകളുടെ ഓട്ടം സംബന്ധിച്ച് ട്രാവൽ ലോഗ് വെക്കണമെന്ന ആശയം യോഗം ചർച്ച ചെയ്തു. ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാരെ മാത്രമാണ് സ്‌കൂൾ അധികൃതർ നിയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം.  കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർവേ നടപ്പാക്കണം. പുസ്‌തക ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. അറ്റകുറ്റപ്പണികൾ നടക്കുന്ന സ്‌കൂളുകളിൽ അപകട സാധ്യതയുണ്ടെങ്കിൽ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ചുവരുന്ന സാഹചര്യത്തിൽ  ആദിവാസി മേഖലയിലെ കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും യോഗം ചർച്ച ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഫാദർ ഫിലിപ്പ് പരക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ  ജില്ലാ കലക്ടർ ഹരിത വി കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടർ പാർവ്വതി ദേവി, എ സി പി രാജേഷ് വി ആർ, അഡീഷണൽ റൂറൽ എസ് പി കുബേരൻ, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ സി വിജയകുമാർ, പോക്സോ  കേസ് വർക്കർ ദേവി പി ബാലൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി വി മദനമോഹനൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ പി ജോസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.