സമഗ്ര വിദ്യാഭ്യാസ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-നിയമ-സാംസ്്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കോങ്ങാട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക വഴി വന്‍ കുതിപ്പാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 48,000 ക്ലാസ് മുറികള്‍ കൂടി ഹൈടെക് ആകുന്നതോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്തിനു തന്നെ മാതൃകയാകത്തക്ക രീതിയില്‍ ഉയരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തിരിപ്പാല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.വി. വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. പത്തിരിപ്പാല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന മികവിന്റെ കേന്ദ്രം കെട്ടിടത്തിന് മന്ത്രി ചടങ്ങില്‍ തറക്കല്ലിട്ടു. കോങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാവികാസ് അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. സ്വാഗതസംഗം ചെയര്‍മാന്‍ ഒ.വി സ്വാമിനാഥന്‍ സ്വാഗതം പറഞ്ഞു. കൈറ്റ് പ്രൊജക്റ്റ്് മാനേജര്‍ ഗോപാലകൃഷ്ണ പിള്ള, ഗവ. കോളേജ് പ്രിന്‍സിപ്പാള്‍-ഇന്‍-ചാര്‍ജ് ഡോ. എ.ഒ. റാണ പ്രതാപ്, വിദ്യാവികാസ് കണ്‍വീനര്‍ പി. രാജഗോപാല്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി, സംഗീതജ്ഞന്‍ രാഗരത്‌നം മണ്ണൂര്‍ എം.പി. രാജകുമാരനുണ്ണി തുടങ്ങിയവര്‍ വിശിഷ്്ടാതിഥികളായി പങ്കെടുത്തു. പാലക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ഷെറീഫ്, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലത, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ഗിരിജ, കേരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.