സംസ്ഥാനങ്ങള്‍ക്കനുകൂലമായി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയതായി രൂപീകരിച്ച ആസൂത്രണ ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന് അനുകൂലമായും സംസ്ഥാനങ്ങള്‍ക്കെതിരായും ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തില്‍ രൂപപ്പെട്ടുവരുന്ന അസമത്വം കാരണം സംസ്ഥാനം ഗുരുതരമായ വിഭവ പരിമിതി നേരിടുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്കനുകൂലമായി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിയണം.

ആസൂത്രണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഈ നിര്‍ണ്ണായക സമയത്ത് നമ്മുടെ വിഭവ പരിമിതികള്‍ക്കിടയിലും സാമൂഹിക നേട്ടങ്ങളെ മാനിച്ചുകൊണ്ട്, വളര്‍ച്ചാ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഭാവനാപൂര്‍ണ്ണമായ ഒരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കാനാണ് ആസൂത്രണ ബോര്‍ഡും സര്‍ക്കാരും ശ്രമിക്കുന്നത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള കോവിഡാനന്തര വീണ്ടെടുക്കല്‍ ശ്രമങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സാമ്പത്തിക പരിമിതികള്‍ ഉണ്ടെങ്കിലും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യം മാറ്റിവെയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പഞ്ചവത്സര പദ്ധതി സമീപനം പിന്തുടരുന്ന ഏക സംസ്ഥാനം ഇപ്പോള്‍ കേരളമാണ്. നാം ഇപ്പോള്‍ പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും പതിമൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഏക സംസ്ഥാനവും കേരളമാണ്. ഭൂപരിഷ്‌കരണം, ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, സാമൂഹികനീതി, ലിംഗനീതി, സാമൂഹിക സുരക്ഷ എന്നിവയിലെ മുന്‍കാല നേട്ടങ്ങളുടെ ശക്തമായ അടിത്തറയ്ക്ക് മുകളിലാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലയളവില്‍ വിവിധരംഗങ്ങളില്‍ നമ്മള്‍ക്ക് എടുത്തുപറയത്തക്ക നേട്ടങ്ങള്‍ കൈവരിക്കാനായത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏറ്റവും താഴെത്തട്ടിലുള്ള ആസൂത്രണം ശക്തിപ്പെടുത്തുകയും വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ ലളിതമാക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തില്‍ വേണം പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കേണ്ടത്. സാമൂഹിക വികസന മേഖലകളിലെ കരുത്ത് ബലപ്പെടുത്തുകയും അത് സമ്പദ് വ്യവസ്ഥയിലെ ഉല്പാദന ശക്തികളുടെ വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കുന്നതിനുള്ള അടിത്തറയായി ഉപയോഗിക്കുകയും ചെയ്യണം.

എല്ലാ മേഖലകളിലുമുള്ള പുരോഗതിക്ക് ആക്കംകൂട്ടുന്നതിന് ശാസ്ത്രം, സാങ്കേതികവിദ്യ, ആധുനിക വൈദഗ്ദ്ധ്യം, വിജ്ഞാന സമ്പദ്ഘടനയുമായി ബന്ധപ്പെട്ട നിപുണതകള്‍ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം. കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വ്യവസായങ്ങള്‍, ടൂറിസം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയ്ക്കായി ആസൂത്രണം ചെയ്യുമ്പോള്‍ പ്രാദേശിക സര്‍ക്കാരുകളുടെയും പ്രാദേശികതലത്തിലുള്ള വിവിധ സഹകരണ സംഘങ്ങളുടെയും ജനകീയ കൂട്ടായ്മകളുടെയും ഇടപെടല്‍ ഉണ്ടാകണം. സ്ത്രീകളുടെ സുരക്ഷയില്‍ മാത്രമല്ല അവരുടെ തൊഴിലിനും സ്വാതന്ത്ര്യത്തിനും ഊന്നല്‍ നല്‍കുന്ന നടപടികള്‍ പതിനാലാം പദ്ധതിയില്‍ ഉണ്ടാവണം.

സുസ്ഥിര വികസനം എന്ന വെല്ലുവിളിയെ ശാസ്ത്രീയമായും യുക്തിസഹമായും നേരിടേണ്ട ഒരു കാലഘട്ടമാണിത്. നിര്‍മ്മിതികള്‍ അതിജീവനക്ഷമതയുള്ളതാവണം. ദുരന്തനിവാരണം എന്നത് വികസന പ്രക്രിയയുടെ തന്നെ ഭാഗമാകണം. കാലാവസ്ഥാ വ്യതിയാനം പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നു എന്ന യാഥാര്‍ത്ഥ്യം പദ്ധതി രൂപീകരിക്കുമ്പോള്‍ കണക്കിലെടുക്കണം.

മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ആസൂത്രണ ബോര്‍ഡ് യോഗത്തിന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചീഫ്‌സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ സംസ്ഥാന മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന വികസനത്തിന് ആക്കംകൂട്ടുന്നതീരുമാനങ്ങളുമായി ആസൂത്രണ ബോര്‍ഡിന്റെ ആദ്യ യോഗം

ആസൂത്രണ ബോര്‍ഡിന്റെ ആദ്യ യോഗം കൈക്കൊണ്ടത് സംസ്ഥാന വികസനത്തിന് ആക്കംകൂട്ടുന്ന തീരുമാനങ്ങള്‍. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതുസമീപനത്തിലും ആസൂത്രണ ബോര്‍ഡിന്റെ ആദ്യയോഗം തീരുമാനമെടുത്തു. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ സാമൂഹികാവശ്യങ്ങള്‍ക്കുള്ള ചെലവഴിക്കലുകള്‍, സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയില്‍ ഊന്നിയുള്ള പുരോഗതി ലക്ഷ്യംവയ്ക്കുന്നു.

പ്രവര്‍ത്തനങ്ങളുടെ സമയക്രമത്തിനും യോഗം അംഗീകാരം നല്‍കി. 2022-23 വാര്‍ഷിക പദ്ധതിക്ക് 2021 ഡിസംബറില്‍ അന്തിമരൂപം നല്‍കും. പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ തയ്യാറാക്കുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും സഹായകരമാകുന്നതിനു വേണ്ടി വ്യത്യസ്ത മേഖലകളില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയുടെ യോഗങ്ങള്‍ ചേര്‍ന്നു തുടങ്ങി. പ്രധാനമായിട്ടും 50 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ ആവശ്യകതയ്ക്കനുസരിച്ച് സബ് ഗ്രൂപ്പുകളും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഓരോ വര്‍ക്കിംഗ് ഗ്രൂപ്പുകളിലും 25 മുതല്‍ 40 വരെ അംഗങ്ങള്‍ വരെയുണ്ട്.

ഇതില്‍ അതാതു മേഖലകളിലെ അക്കാദമിക പണ്ഡിതര്‍, ഉദ്യോഗസ്ഥര്‍, വിദ്ഗദ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മേഖലയുമായി ബന്ധപ്പെട്ട എല്ലാതലത്തിലുള്ളവരും ഉള്‍പ്പെടുന്നു. അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനത്ത് ഓരോ മേഖലകളിലും നടപ്പിലാക്കേണ്ടുന്ന പദ്ധതികളും സംസ്ഥാനത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകുന്ന പരിപാടികളും വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശിക്കും. വര്‍ക്കിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പഞ്ചവത്സര പദ്ധതി രൂപീകരണത്തിലേക്ക് ആസൂത്രണ ബോര്‍ഡ് കടക്കും.