ലൈഫ് പദ്ധതിപ്രകാരം വീടുകള്‍ ലഭിക്കാന്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച 9,20,260 അപേക്ഷകളില്‍ രാഷ്ട്രീയ പരിഗണനകളോ, സ്വജനപക്ഷപാതമോ ഇല്ലാതെ സുതാര്യവും നീതിപൂര്‍വ്വവുമായി വീടുകള്‍ക്ക് ആര്‍ഹതയുള്ളവരെ കണ്ടെത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

അപേക്ഷകള്‍ മുഴുവന്‍ നേരിട്ട് പരിശോധിച്ച് അര്‍ഹത ഉറപ്പുവരുത്തി വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. അര്‍ഹരായ മുഴുവന്‍ പേരേയും ഉള്‍പ്പെടുത്തുന്നുവെന്നും അനര്‍ഹരായ ഒരാള്‍ പോലും ഉള്‍പ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുവാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്നും ലൈഫ് അപേക്ഷകളുടെ അര്‍ഹതാ പരിശോധനാ യോഗത്തില്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു.

അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വി ഇ ഒമാരെയാണ് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും തദ്ദേശസ്ഥാപന അദ്ധ്യക്ഷ•ാരുടെ അഭിപ്രായം മാനിച്ച് കൂടുതല്‍ പരിശോധന ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്ന് മന്ത്രി അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റുമാര്‍ തുടങ്ങി ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് അപേക്ഷ പരിശോധനക്കായി നിയോഗിച്ചിരിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളില്‍ ഇതിനോടകം ആരംഭിച്ചിട്ടുള്ള കടുംബശ്രീ ഒക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണം, അതിദാരിദ്ര്യമനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍, വാതില്‍പ്പടി സേവന പദ്ധതി, മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ എന്നിവയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് ബഹു. മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും ഉന്നയിച്ച വിഷയങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ വകുപ്പ് സെക്രട്ടറിക്കും, കളക്ടര്‍മാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.

നവ കേരളം കര്‍മ്മപദ്ധതി ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ബി. നൂഹ്, കോര്‍പ്പറേഷന്‍ മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കളക്ടര്‍മാര്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധികള്‍, മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചേംബര്‍ പ്രതിനിധികള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍മാര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.