തൃശൂര്‍: അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെ മാത്രമേ വിഭവവിതരണം നീതിപൂർവ്വമാകൂ എന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്ക, വിഭാഗക്ഷേമം, ദേവസ്വം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. തൃശൂർ മുൻസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.സമൂഹത്തിന്റെയും സർക്കാരിന്റെയും പരിഗണനയും പരിരക്ഷയും ലഭിക്കേണ്ട പട്ടികജാതി വിഭാഗത്തെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്തുണ നൽകികൊണ്ട് പൊതുധാരയിലേക്ക് ഉയർത്തുക എന്നതാണ് വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ക്രിയാത്മകമായ നിരവധി പദ്ധതികൾ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പരിപാടിയുടെ ഭാഗമായി 116 വയോജനങ്ങൾക്ക് കട്ടിൽ, പൂർത്തീകരിച്ച പഠനമുറികളുടെ താക്കോൽദാനം, ഉന്നത വിദ്യാഭ്യാസം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കൽ എന്നീ ചടങ്ങുകളും നടന്നു.കൂർക്കാഞ്ചേരി സാമൂഹിക പഠനകേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ് അധ്യക്ഷനായി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജയിംസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കോർപറേഷൻ പട്ടികജാതി വികസന ഓഫീസർ വി പ്രബിത, പട്ടികജാതി ക്ഷേമ വർക്കിങ് ഗ്രൂപ്പ്‌ ചെയർമാൻ ശ്രീലാൽ ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.