സ്ത്രീധനത്തിനെതിരെയും ഗാര്‍ഹിക പീഡനത്തിനെതിരെയും പെണ്‍കുട്ടികള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി വനിതാ വികസന വകുപ്പ് ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി സെമിനാര്‍ ശ്രദ്ധേയമായി. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ സ്ത്രീധന സമ്പ്രദായം, ശൈശവ വിവാഹം എന്ന വിഷയത്തില്‍ അഡ്വ. മനിത മൈത്രിയും,ഗാര്‍ഹിക പീഡനം, സ്ത്രീകള്‍ നേരിടുന്ന മറ്റ് അതിക്രമങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക മാനസിക പ്രത്യാഘാതങ്ങള്‍, നീതി നിഷേധം,അവകാശ ലംഘനം എന്ന വിഷയത്തില്‍ അഡ്വ.കെ.എം തോമസും വിഷയാവതരണം നടത്തി.

സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ ചിന്തകള്‍ ഉണരേണ്ട സമയമാണിത്. കേരളത്തില്‍ ഈ കാലഘട്ടത്തിലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ അതിക്രമങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ അതിക്രമ ങ്ങളില്‍ നിന്നെല്ലാം സ്ത്രീകളുടെ സമൂഹം മുക്തമാകണം. ഉയര്‍ന്ന വിദ്യാഭ്യാസവും സാമൂഹിക ബോധവും കൈ മുതലായ സമൂഹത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലോകം അതിക്രമങ്ങള്‍ നേരിടുന്നത്. അതിക്രമങ്ങളുടെ പ്രധാന കാരണം സ്ത്രീധനമെന്ന അനാചാരമാണ്. സ്ത്രീധനം ശിക്ഷാര്‍ഹമാണെങ്കിലും ഈ അനാചാരത്തെ പൂര്‍ണമായും കൈവിടാന്‍ സമൂഹം തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് ശബ്ദം ഉയരേണ്ടത്. ബോധവല്‍കരണം അനിവാര്യ മാണെന്നും സെമിനാര്‍ ചര്‍ച്ച ചെയ്തു.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാണ്. 181, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ , കനല്‍ , കാതോര്‍ത്ത് എന്നിങ്ങനെ സ്ത്രീ അവകാശത്തിന് വേണ്ടി എന്നി പദ്ധതികളുണ്ട്.

സെമിനാര്‍ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശാമോള്‍ ഉദ്ഘാടനം ചെയ്തു, ഐസി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഭരണഘടന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ല വനിത സംരക്ഷണ ഓഫീസര്‍ എ.നിസ്സ, വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍ നിഷ വര്‍ഗ്ഗീസ്,ഫാ.സെബാസ്റ്റ്യന്‍ കാരക്കാട്, കെ.അഹമ്മദ് മാസ്റ്റര്‍, സുരേന്ദ്രന്‍ ആനപ്പാറ, തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.