വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ ക്വാറന്റീൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴ് ദിവസം ക്വാറന്റീനും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്.

ഈ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. വിമാനത്താവളങ്ങളിൽ ഇവരെ സഹായിക്കാനായി ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പോസിറ്റീവായാൽ ഉടൻ തന്നെ ട്രെയ്സിംഗ് നടത്തി കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കും. വരുന്നവരിൽ വാക്സിനെടുക്കാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ ഉടൻ വാക്സിൻ എടുക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.