പത്തനംതിട്ട നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് അബാന്‍ ജങ്ഷന്‍ മേല്‍പാലമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ  ഓപ്പണ്‍ സ്‌റ്റേജില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ തന്നെ ആദ്യ മേല്‍പാലമായ അബാന്‍ ജങ്ഷന്‍ മേല്‍പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മേല്‍പാല നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയുടെ ഓഫീസ് തന്നെ മേല്‍നോട്ടം വഹിക്കുമെന്നും അതിന്റെ ഗുണമേന്മ കൃത്യമായി വിലയിരുത്തിപ്പോകുമെന്നും മന്ത്രി പറഞ്ഞു. മേല്‍പാലം യഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. ജില്ലയില്‍ ശബരിമല തീര്‍ഥാടന കാലത്ത് ഗതാഗതം കുറച്ചുകൂടി സുഗമമാക്കുവാനും ഈ മേല്‍പാലത്തിനാകും. 12 മീറ്റര്‍ വീതിയില്‍ 611 മീറ്റര്‍ നീളത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു മേല്‍പാലം നിര്‍മ്മിക്കുന്നത്. താഴെ സര്‍വീസ് റോഡും ഉണ്ടാകുന്നതരത്തിലാണു നിര്‍മ്മാണം നടത്തുകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ റോഡുകളുടേയും പരിപാലന കാലാവധിയും കോണ്‍ട്രാക്ടറുടെ ഫോണ്‍ നമ്പരും ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കും. റോഡുകളുടെ പരിപാലന കാലാവധി കഴിഞ്ഞ് 28 ദിവസത്തിനു ശേഷം മാത്രമേ കരാറുകാരന്റെ സെക്യുരിറ്റി തുക മടക്കി നല്‍കാവു എന്ന നിയമം കര്‍ശനമായി നടപ്പാക്കും. പരിപാലന കാലാവധിയില്‍ റോഡുകള്‍ തകരാറിലായാല്‍ കരാറുകാരന് മെയിന്റനന്‍സ് നടത്താനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും മന്ത്രി പറഞ്ഞു.
2022 ജനുവരി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും ഓരോ മാസവും അവരുടെ പരിധിയിലെ റോഡുകള്‍ നേരിട്ട് പരിശോധിച്ച് ഫോട്ടോയും വീഡിയോയും അടക്കം റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2022 ജനുവരി മുതല്‍ ഓരോ നിയോജക മണ്ഡലത്തിലേയും റോഡുകളുടെ പ്രവൃത്തി പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങളുടെ എണ്ണം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹന പെരുപ്പത്തിനനുസരിച്ച് റോഡുകളുടെ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്താകെ ജങ്ഷനുകള്‍തോറുമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ വൈവിധ്യങ്ങളായ പദ്ധതികളാണു വകുപ്പ് നടത്തിവരുന്നത്. മേല്‍ പാലങ്ങള്‍, അടിപ്പാതകള്‍, ബൈപ്പാസുകള്‍ എന്നിവ തടസമില്ലാത്ത യാത്രയ്ക്കായി നിര്‍മ്മിച്ചുവരികയാണ്.
ലവല്‍ ക്രോസില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി 72 ഓവര്‍ ബ്രിഡ്ജുകളാണ് നിര്‍മ്മിച്ചു വരുന്നത്. എണ്ണയിട്ട യന്ത്രം പോലെ വകുപ്പിന്റെ ഓരോ റോഡും പരിശോധനയ്ക്ക് വിധേയമാകേണ്ടതായുണ്ട്. പി.ഡബ്ല്യൂ.ഡി മിഷന്‍ ടീം രണ്ടാഴ്ചയില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പരിശോധന നടത്തിവരുന്നുണ്ട്. വകുപ്പുകളുടെ ഏകോപനത്തിന്റെ ഭാഗമായി ജില്ലകളില്‍ മാസംതോറും ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും യോഗം ചേരുന്നുണ്ട്.
മേജര്‍ പ്രോജക്ടുകള്‍ പ്രതിദിനം പരിശോധിക്കാന്‍ മന്ത്രി അടക്കമുള്ള ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം എല്‍എല്‍എ കൂടിയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സ്വപ്‌ന പദ്ധതി കൂടിയാണ് അബാന്‍ ജങ്ഷന്‍ മേല്‍പാലം. ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഷമീര്‍, നഗരസഭാ പ്രതിപക്ഷനേതാവ് ജാസിംകുട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എ.പി ജയന്‍, അലക്സ് കണ്ണമല, ടി.എം ഹമീദ്, വിക്ടര്‍ തോമസ്, എന്‍.എം രാജ, രാജു നെടുവംമ്പുറം, ജോ എണ്ണക്കാട്, മാത്യൂസ് ജോര്‍ജ്, ബിജു മുസ്തഫ, പി.കെ ജേക്കബ്, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, സനോജ് മേമന, അഡ്വ. ജോര്‍ജ് വര്‍ഗീസ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് സൗത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ പി. ആര്‍. മഞ്ജുഷ, കേരള റോഡ് ഫണ്ട് ബോര്‍ഡ് പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.എസ് റോയ്, കേരള റോഡ്ഫണ്ട് ബോര്‍ഡ് ജില്ലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ്.ഹാരിസ് തുടങ്ങിയവര്‍  പങ്കെടുത്തു.