ദേവസ്വം റിക്രൂട്ട്‌മെന്റ് നടപടികള്‍ സുതാര്യമായാണ് നടക്കുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. എം. രാജഗോപാലന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റ് നടപടികളെ താറടിക്കുംവിധം സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതിരെ വിജിലന്‍സ് ഡിജിപിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ നിയമനങ്ങള്‍ക്കും സംവരണം പാലിക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്ന ശേഷം ഏഴു തസ്തികകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തി. രണ്ടാം ആനശേവുകത്തില്‍ 14ഉം പാര്‍ട്ട് ടൈം ശാന്തിയായി 184ഉം അസിസ്റ്റന്റ് എന്‍ജിനിയര്‍ സിവില്‍
തസ്തികയില്‍ ഏഴും ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് (സിവില്‍) തസ്തികയില്‍ 29ഉം തകില്‍ തസ്തികയില്‍ മൂന്നും നാദസ്വരം ഒഴിവില്‍ രണ്ടും കിടുപിടി തസ്തികയില്‍ ഒരു നിയമന ശുപാര്‍ശയും വിവിധ ദേവസ്വം ബോര്‍ഡുകളിലായി നടത്തിക്കഴിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പരീക്ഷകളുടെ സിലബസ് നേരെേത്ത തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. വിദഗ്ധര്‍ തയ്യാറാക്കുന്ന വിവിധ ചോദ്യ പേപ്പറുകളില്‍ നിന്ന് നറുക്കിട്ടാണ് ഒരെണ്ണം തിരഞ്ഞെടുക്കുന്നത്. ഇവ രഹസ്യ പ്രസില്‍ അച്ചടിക്കുന്നു. പരീക്ഷ കഴിഞ്ഞാലുടന്‍ താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നു. സോഫ്റ്റ്‌വെയര്‍ സഹായത്തോടെയാണ് മൂല്യനിര്‍ണയം നടത്തുന്നത്. വിദഗ്ധ സമിതിയാണ് ഇന്റര്‍വ്യൂ നടത്തുന്നത്. എഴുത്തു പരീക്ഷയുടെ പത്ത് ശതമാനമായി ഇന്റര്‍വ്യൂവിലെ മാര്‍ക്ക് നിജപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളായ ജി. എസ്. ഷൈലാമണി, പി. സി. രവീന്ദ്രനാഥന്‍ എന്നിവരും സന്നിഹിതരായിരുന്നു.