കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിർമ്മിച്ച തണ്ണിർമുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂർത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതുകൊണ്ടണെന്ന് ഒരു ദൃശ്യമാധ്യമം നൽകിയ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

252 കോടി രൂപ ചെലവ് വരുന്ന ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്. പഴയ ഷട്ടറുകൾ പുതുക്കി പണിയുക, ഷട്ടറില്ലാത്ത (മൺചിറ) ഇല്ലാത്ത ഭാഗത്ത് പുതിയ ഷട്ടറുകൾ പണിയുക എന്നീ പ്രവൃത്തികളാണ് പ്രധാനമായും നടക്കുന്നത്. മൺചിറയുളള ഭാഗത്ത് പുതിയ ഷട്ടറുകൾ പണിയുമ്പോൾ വാഹന ഗതാഗതത്തിന് ബദൽ സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. ഒന്നര ലക്ഷം ക്യുബിക് മീറ്റർ മണ്ണ് ഇതിന്റെ ഭാഗമായി മാറ്റണം. മണ്ണ് നീക്കാനും ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനുളള വൈദ്യുതീകരണം പൂർത്തിയാക്കാനും രണ്ടുമാസം കൂടി വേണ്ടിവരും. ഇതെല്ലാം പൂർത്തിയായിട്ടേ ബണ്ട് ഉദ്ഘാടനം ചെയ്യാൻ കഴിയൂ. ഇക്കാര്യം ജലവിഭവ വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനുവേണ്ടി ഒരു പദ്ധതിയും താമസിപ്പിക്കരുതെന്ന നിർദ്ദേശം പൊതുവിൽ തന്നെ നൽകിയിട്ടുളളതാണ്.

മൂന്നാംഘട്ടത്തിന്റെ ഭാഗമായി 28 ഷട്ടറുകൾ സ്ഥാപിക്കലും നാവിഗേഷൻ ലോക്കിന്റെ നിർമ്മാണവും ലോക്ക് ഷട്ടർ പ്രവർത്തിപ്പിക്കുന്നതിനുളള ഹൈഡ്രോളിക് സംവിധാനവും പൂർത്തിയായിട്ടുണ്ട്. മൺചിറയിലെ മണ്ണ് നീക്കൽ ജൂലൈ 28-ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം കണക്കിലെടുത്ത് പഴയ ബാരേജിലെ 62 ഷട്ടറുകളും ഉയർത്തിവെച്ചിരിക്കുകയാണ്. പുതുതായി സ്ഥാപിച്ച 28 ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിന് മൺചിറ നീക്കം ചെയ്യേണ്ടതുണ്ട്. വസ്തുത ഇതായിരിക്കേ ബണ്ടിന്റെ നിർമ്മാണം പൂർത്തിയായെന്നും ഉദ്ഘാടനം ചെയ്യാത്തത് മുഖ്യമന്ത്രി സമയം നൽകാത്തതുകൊണ്ടാണെന്നുമുളള വാർത്ത ദുരുപദിഷ്ടിതമാണ്.

വെള്ളപ്പൊക്കം കാരണമുളള ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുന്നതിന് വെള്ളം ഒഴുക്കിവിടാൻ കഴിയുന്ന എല്ലാ നടപടികളും ഉടൻ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.