ഭൂ-ഭവന രഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള ലൈഫ് മിഷൻ മൂന്നാംഘട്ടത്തിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാൻ മനസ്സോടിത്തിരി മണ്ണ് എന്ന പേരിൽ വിപുലമായ ക്യാമ്പയിൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2021-22 മുതലുള്ള മൂന്ന് വർഷം കൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യമാണ് സർക്കാരിന് മുന്നിലുള്ളത്. സർക്കാർ സംവിധാനത്തിലൂടെ മാത്രം ഇത് സാധ്യമാക്കാനാവില്ലെന്ന് കണ്ടാണ് പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാൻ മനസ്സോടിത്തിരി മണ്ണ് എന്ന വിപുലമായ ക്യാമ്പയിൻ ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മനസ്സോടിത്തിരി മണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് എറണാകുളം ടൗൺഹാളിൽ നടക്കും.

1000 ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി ഒരാൾക്ക് പരമാവധി 2.5 ലക്ഷം രൂപ എന്ന നിലയിൽ 25 കോടി രൂപ ഗുണഭോക്താക്കൾക്ക് നൽകാനായി ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുന്നോട്ടുവന്നിട്ടുണ്ട്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പ്രവാസിയായ സമീർ പി ബി അമ്പത് സെന്റ് സ്ഥലം ഇതിനായി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്. പൊതുസമൂഹത്തിൽ നിന്നും ഉയർന്നുവന്ന ഈ അനുകരണീയ മാതൃകകൾക്ക് തുടർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വേദിയിൽ ഭൂരഹിതരെ ചേർത്തുനിർത്താൻ സന്നദ്ധരായവർ ധാരണാപത്രം കൈമാറുമെന്ന് മന്ത്രി അറിയിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിനിനോട് മികച്ച രീതിയിൽ പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി.