ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കാന്‍ പൊതുഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നിഷ്‌കര്‍ഷിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാ കുമാരി പറഞ്ഞു. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമാണ്. ആരില്‍ നിന്നും രോഗബാധ ഉണ്ടാകാം.

പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കണം. സുരക്ഷിതമായ അകലം പാലിക്കണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കണം. മാളുകളും ഭക്ഷണശാലകളും അനാവശ്യമായി സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പനിയും രോഗലക്ഷണങ്ങളും ഉള്ളവര്‍ അത് മറച്ച് വച്ച് പൊതുഇടങ്ങളില്‍ ഇറങ്ങരുത്.

രോഗലക്ഷണങ്ങള്‍ ഉള്ളവരോ സമ്പര്‍ക്കത്തില്‍പ്പെട്ടവരോ വീടുകളില്‍ തന്നെ കഴിയുക. പോസിറ്റീവ് ആകുന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുക. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. കൂട്ടം കൂടി ഭക്ഷണം കഴിക്കുന്നതും പങ്കിടുന്നതും വായു സഞ്ചാരമില്ലാത്ത അടഞ്ഞ അന്തരീക്ഷവും ഒഴിവാക്കി രോഗവ്യാപനം തടയേണ്ടതാണ്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ വീട്ടിലുള്ളപ്പോള്‍ പുറത്ത് പോകുന്നവര്‍ തിരികെ വന്നതിന് ശേഷം കുളിച്ച് ശുചിയായതിന് ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുവാന്‍ ശ്രദ്ധിക്കുക.

പ്രായമായവര്‍ക്കും ഗുരുതരരോഗമുള്ളവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകും. അതിനാല്‍ കഴിവതും ആള്‍ക്കൂട്ടവും അനാവശ്യയാത്രകളും പരമാവധി ഒഴിവാക്കുക. മുന്‍പ് കോവിഡ് ബാധിതരായെന്ന് കരുതിയോ രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചെന്ന് കരുതിയോ ജാഗ്രത കുറന് പാടില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വരുന്ന സാഹചര്യമാണ് നിലവില്‍ ജില്ലയിലുള്ളത്. ഇത്തരത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് പ്രതിരോധത്തിന് പ്രാധാന്യം നല്‍കി എല്ലാവരും സഹകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.