അട്ടപ്പാടിയിലെ കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരാനും ആദിവാസി സമൂഹത്തെ തൊഴിലിലൂടെ സ്വയംപര്യാപ്തമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. അട്ടപ്പാടി മില്ലറ്റ് വില്ലേജ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസി സമൂഹത്തിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനം നടത്തുമെന്നും ഉത്പന്നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വവും നിയന്ത്രണവും ഊരുകളിലെ കര്‍ഷകര്‍ക്കു മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി തുവര, ആട്ടുകൊമ്പ് അവര തുടങ്ങിയ കാര്‍ഷിക വിളകള്‍ ഗുണനിലവാര പരിശോധനയില്‍ മികച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൗമസൂചിക പദവിക്കായുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഭൗമസൂചിക പദവി ലഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുവാന്‍ കാര്‍ഷിക സര്‍വ്വകലാശാലയെ ചുമതലപ്പടുത്തിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. വെറും റേഷന്‍ അരി വിതരണം ചെയ്യുകയല്ല മറിച്ച് ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആദിവാസി മേഖലയിലെ കര്‍ഷകരെ പ്രാപ്തരാക്കി എടുക്കുന്നതിനാണ് കൃഷി വകുപ്പ് ഉദ്ദേശിക്കുന്നത്. ഒരു സമൂഹത്തിന്റെ തന്നെ പരമ്പരാഗത കാര്‍ഷിക സംസ്‌കാരത്തിന്റെ തിരിച്ചു വരവാണ് കൃഷി വകുപ്പിന്റെ അജണ്ടയില്‍പ്പോലും മുമ്പില്ലായിരുന്ന ചെറുധാന്യങ്ങളുടെ കൃഷി എന്ന പുതിയ പദ്ധതിയിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു.