തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡെക്സ്പോ 2022 പ്രദർശന വിപണന മേളയ്ക്കു തുടക്കമായി. വ്യവസായ മന്ത്രി പി. രാജീവ് മേള ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ 52 എം.എസ്.എം.ഇ. സംരംഭകരുടെ വ്യത്യസ്ത ഉത്പന്നങ്ങളാണു മേളയിലുള്ളത്.

സൂക്ഷ്മ – ചെറുകിട – വ്യവസായ മേഖലയിലെ സംരംഭങ്ങളുടെ വിപണന ശൃംഘല മെച്ചപ്പെടുത്തുന്നതിനു സർക്കാർ ശ്രമം നടത്തുകയാണെന്നും ഇതിന്റെ ഭാഗമായാണു വ്യവസായ മേളകൾ സംഘടിപ്പിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സാധാരണ രീതിയിലുള്ള വിപണന സംവിധാനങ്ങൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഉപയോഗിക്കും. വരുന്ന സാമ്പത്തിക വർഷം സംസ്ഥാനത്ത് ഒരു ലക്ഷം സംരഭങ്ങൾ ആരംഭിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. 2022 – 23 വർഷം സംരംഭക വർഷമായി ആഘോഷിക്കുന്നതിനു ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുക, ചെറിയ ക്ലസ്റ്റർ സംവിധാനങ്ങൾ ഏർപ്പെടുത്തുക, വിപണന സംവിധാനങ്ങൾ കാര്യക്ഷമമായി ഒരുക്കിയെടുക്കുക തുടങ്ങി ബഹുമുഖ പരിപാടികളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.

പദ്ധതി നടത്തിപ്പിനായി വ്യവസായ വകുപ്പിനെ പുനഃക്രമീകരിക്കുമെന്നു മന്ത്രി പറഞ്ഞു. വകുപ്പിന്റെ താലൂക്ക് ഓഫിസുകൾ ഫെസിലിറ്റേഷൻ സെന്ററുകളായി മാറും. ഒരു പഞ്ചായത്തിൽ ഒരു ഇന്റേൺ എന്ന നിലയിൽ 1150 ചെറുപ്പക്കാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. എല്ലാ വകുപ്പുകളേയും പദ്ധതിയുമായി സഹകരിപ്പിക്കും. തദ്ദേശ സ്വയംഭരണം, സഹകരണം, കൃഷി, മൃഗസംരക്ഷണം, ടൂറിസം വകുപ്പുകൾക്ക് ഇക്കാര്യത്തിൽ വലിയ പിന്തുണ നൽകാൻ കഴിയും. ഓരോ വീട്ടിലും ഒരു സംരംഭമെന്ന പ്രോത്സാഹന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
മാർച്ച് 19 വരെ മഹാത്മാ അയ്യങ്കാളി ഹാളിലാണു വിപണന മേള നടക്കുന്നത്. രാവിലെ 11 മുതൽ രാത്രി എട്ടു വരെ മേള സന്ദർശിച്ച് ഉത്പന്നങ്ങൾ വാങ്ങാം. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. അജിത്, അഡിഷണൽ ഡയറക്ടർ കെ. സുധീർ, ഉപജില്ലാ വ്യവസായ ഓഫിസർ എം. ചന്ദ്രബാബു തുടങ്ങിയവരും ഉദ്ഘാട ചടങ്ങിൽ പങ്കെടുത്തു.