യന്ത്രമനുഷ്യർക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ,വാർദ്ധക്യത്തിന്റെ ആകുലതകൾ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാല്‍വേഷന്‍,കോവിഡ് ബാധയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയൻ വനിതയുടെ കഥ പറയുന്ന നയന്റീൻ എന്നിവയടക്കം രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനത്തിൽ പ്രദർശിപ്പിക്കുന്നത് 13 ചിത്രങ്ങൾ. ഇതിൽ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്.

രാവിലെ 10 മുതൽ കൈരളി തിയേറ്ററിലും ടാഗോറിലുമാണ് പ്രദർശനങ്ങൾ ആരംഭിക്കുന്നത്.തുടർന്ന്
ശ്രീ, കലാഭവന്‍ എന്നിവിടങ്ങളിൽ പ്രദർശനം ആരംഭിക്കും. സ്‌പെയിൻ ചിത്രമായ ദി കിംഗ് ഓഫ് ഓള്‍ ദി വേള്‍ഡ് ഉച്ചയ്ക്ക് 12.30 നു കൈരളിയിലും,107 മദേഴ്സ് രാവിലെ 10.15 ന് കലാഭവനിലുമാണ് പ്രദർശിപ്പിക്കുന്നത്.

പോളണ്ടിലെ ഒരു ഹൈസ്‌കൂൾ വിദ്യാർഥിയെ സൈന്യം കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ‘ലീവ് നോ ട്രെയ്സസ്‌ ‘എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനവും വെള്ളിയാഴ്ചയാണ്.ഉച്ചയ്ക്ക് 12.15 ന് ശ്രീ തിയേറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. അൽബേനിയൻ ചിത്രമായ ഹൈവ് ,ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ എന്നീ ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനവും ഇന്നു(വെള്ളി)ണ്ടാകും.