പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രപൗര്‍ണ്ണമി ഉത്സവം ഭക്ത്യാദരപൂര്‍വ്വം (വിപുലമായ ക്രമീകരണങ്ങളോടെ) നടത്തി. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി നാളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തിയത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളതും കാലക്ഷയം സംഭവിച്ചതുമായ ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.
ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ക്ഷേത്ര ആചാരചടങ്ങുകള്‍ ആരംഭിച്ചു. ഉച്ച കഴിഞ്ഞ് രണ്ട് മണിയോട് കൂടി കുമളി ബസ് സ്റ്റാന്‍ഡില്‍ സജ്ജീകരിച്ച ഒന്നാം ഗേറ്റില്‍ നിന്നും ഭക്തര്‍ക്ക് കോവിലിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും അനുവദിക്കില്ല.
ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ക്ഷേത്രം തന്ത്രി സൂര്യകാലടി മന ജയസൂര്യന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി വള്ളിയങ്കാവ് ക്ഷേത്രത്തില്‍ നിന്നുമെത്തിയ ഹരി ശര്‍മ്മ വി.എസ്, തുടങ്ങി നാലോളം ശാന്തിമാര്‍ പൂജകള്‍ക്ക് നേതൃത്വം നല്കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ ഉണ്ടായിരുന്നു.തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. തമിഴ്നാട് മംഗളാദേവി കണ്ണകി ട്രസ്റ്റ് നിയോഗിച്ച
തേനി ജില്ലയിലെ തേവതാനപ്പെട്ടി മൂങ്കില്‍ അണ്ണൈ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി രാജലിംഗ സ്വാമിയുടെ നേതൃത്വത്തില്‍ അഞ്ചു ശാന്തിമാരാണ് ഗണപതിഹോമം, കലശപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്.
ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള – തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, റവന്യൂ, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം നടത്തിയത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷവും ഉത്സവം നടത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഇത്തവണ രണ്ട് സംസ്ഥാനങ്ങളും മികച്ച മുന്‍കരുതലുകളോട് കൂടിയാണ് ഉത്സവത്തിന്റെ സംഘാടനം നിര്‍വഹിച്ചത്.
കുമളിയില്‍ നിന്നും വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്. ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം, പ്രത്യേക പാസ് നല്കി വാഹന സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനം എന്നതിനാല്‍ ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിന് എത്തിയത്. കുമളിയില്‍ നിന്നും ട്രിപ്പ് ജീപ്പിലാണ് പ്രധാനമായും ഭക്തര്‍ എത്തിയത്. ഇതിന് പുറമേ കാല്‍നടയായും ധാരാളം ഭക്തര്‍ എത്തിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്ലിനിക്ക്, ആംബുലന്‍സ്, ഫയര്‍ ആന്റ് റെസ്ക്യു തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കിയിരുന്നു.ക്ഷേത്രം വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വന്യ ജീവികളുടെ സൈ്വര്യവിഹാരത്തിന് തടസം ഉണ്ടാക്കാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്.