ജനാധിപത്യപ്രക്രിയയുടെ പൂര്‍ണതയെക്കുറിച്ചുള്ള സംവാദത്തിന് വഴിതുറന്ന ജനാധിപത്യ ഉല്‍സവ പരിപാടി ശക്തമായ സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നതെന്നും സമ്മേളനത്തിന്റെ കണ്ടെത്തലുകള്‍ തിരുവനന്തപുരം ഡിക്ലറേഷന്‍ എന്ന പേരിലറിയപ്പെടുമെന്നും നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.  ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പരിപാടിയുടെ ഭാഗമായി പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ നേരിടുന്ന വിവിധതരത്തിലുള്ള വെല്ലുവിളികളെക്കുറിച്ച് നിയമസഭാ മന്ദിരത്തില്‍ രണ്ടു ദിവസമായി നടന്ന ചര്‍ച്ചകള്‍ ഉപസംഹരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചര്‍ച്ചകളുടെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കും.  ജനാധിപത്യമെന്നത് കേവലം വോട്ടവകാശത്തിന്റെ വിനിയോഗത്തിനോ ഭരണകൂടങ്ങളുടെ തിരഞ്ഞെടുപ്പിനോ വേണ്ടി മാത്രമുള്ളതല്ല എന്നും അതൊരു അമൂല്യമായ പ്രവാഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  നിയമനിര്‍മാണ സഭകള്‍ ഒട്ടേറെ നിയമങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ ഉന്നമനത്തിനായി ഉണ്ടാക്കിയെങ്കിലും അത് എന്തുമാറ്റമാണ് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കിയതെന്ന് പരിശോധിക്കപ്പെടണം. അവര്‍ക്കുനേരെ ഉയരുന്ന അസഹിഷ്ണുതയ്ക്ക് എതിരെയുള്ള പോരാട്ടത്തിനും ജനാധിപത്യത്തിന്റെ ഉള്ളറകളുടെ പരിശോധനയ്ക്കുമാണ് രണ്ട് ദിവസം വേദി ആയത്. സമ്മേളനത്തില്‍ ഉരുത്തിരഞ്ഞ ആശയങ്ങള്‍ എല്ലാ സംസ്ഥാനങ്ങളെയും അറിയിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.