തൈക്കാട് ആശുപത്രിയിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് സ്വതന്ത്ര യൂണിറ്റാക്കും

20 ലക്ഷത്തിന്റെ തൈറോയിഡ് പരിശോധനാ മെഷീൻ

സംസ്ഥാനത്ത് രണ്ട് വർഷത്തിനകം ലാബ് നെറ്റ്‌വർക്ക് ശൃംഖല നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആധുനിക പരിശോധനാ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതലുണ്ടാകും. ലാബുകൾക്ക് ഹബ് ആന്റ് സ്പോക്ക് മോഡൽ നടപ്പിലാക്കും. പകർച്ച വ്യധികളെയും പകർച്ചേതര വ്യാധികളേയും ഫലപ്രദമായി തടയാനുള്ള സംവിധാനമാണിത്. 2025 ഓടെ വിവിധതരം രോഗങ്ങളെ നിർമാർജനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണ് ആരോഗ്യ വകുപ്പ്. ഈ സംവിധാനം എല്ലാവർക്കും പ്രാപ്യമായ രീതിയിൽ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ യൂണിറ്റിന്റേയും ഡി.ഇ.ഐ.സി. സെൻസറി ഇന്റഗ്രേഷൻ റൂമിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൈക്കാട് ആശുപത്രിയിലെ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് സ്വതന്ത്ര യൂണിറ്റാക്കും. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും തൈക്കാട് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നുണ്ട്. അതിനാലാണ് സർക്കാർ ഈ ആശുപത്രിക്ക് വളരെ പ്രാധാന്യം നൽകുന്നത്. സമയബന്ധിതമായി ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് പൂർത്തിയാക്കും. രണ്ട് കോടിയോളം രൂപയോളം ചെലവഴിച്ച് ലക്ഷ്യ ലേബർ റൂമിന്റെ നിർമ്മാണം നടന്നുവരികയാണ്.
സ്വകാര്യ ആശുപത്രികളിൽപ്പോലുമില്ലാത്ത സംവിധാനങ്ങളാണ് തൈക്കാട് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ ആരോഗ്യവും അമ്മയുടെ ആരോഗ്യവും പ്രധാനമാണ്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങൾ ജ•നാ തന്നെ കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സ ഉറപ്പാക്കുന്നതിനാണ് ഡി.ഇ.ഐ.സി.കൾ സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ മികച്ച സേവനം നൽകുന്നതിന് സെൻസറി ഇന്റർഗ്രേഷൻ റുമും തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് നൂതന പീഡിയാട്രിക് ഐസിയുകൾ സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റുകളിലെ വെയിറ്റിംഗ് ഏരിയയിൽ ഓപ്പൺ ജിം ആരംഭിക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ആശുപത്രിയിൽ തന്നെ തൈറോയിഡ് പരിശോധിയ്ക്കുന്നതിന് 20 ലക്ഷം രൂപ ചെലവഴിച്ച് തൈക്കാട് ആശുപത്രിയിൽ അത്യാധുനിക മെഷീൻ സജ്ജമാക്കും. 12 ഓളം ടെസ്റ്റുകൾ ഇതിലൂടെ ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
അറിയാം വളരാം ചിത്രകഥാ പ്രകാശനം മന്ത്രി വീണാ ജോർജും ഡി.ഇ.ഐ.സി. ബോധവത്ക്കരണ വീഡിയോ മന്ത്രി ആന്റണി രാജുവും നിർവഹിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കൗൺസിലർമാരായ ജി. മാധവദാസ്, എസ്. കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശാന്ത, ഡോ. ശശി കുമാർ, ഡോ. ശ്രീഹരി എന്നിവർ പങ്കെടുത്തു.