ഈ വര്‍ഷം കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍

തിരുവനന്തപുരം: സ്ത്രീകളുടെയും കൂട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതി നടപ്പിലാക്കുന്നതിന് 23,81,86,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഈ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുന്നത്. ഈ ജില്ലകളിലെ 8534 അങ്കണവാടികളാണ് ഗുണഭോക്താക്കള്‍. ബാക്കിയുള്ള 10 ജില്ലകളില്‍ അടുത്ത വര്‍ഷം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സഹകരണത്തോടെയാണ് സമ്പുഷ്ട കേരളം പദ്ധതി നടപ്പിലാക്കുന്നത്. പൂജ്യം മുതല്‍ ആറു വയസു വരെയുള്ള കുട്ടികള്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ 3 വര്‍ഷത്തിനുള്ളില്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തിക്കുകയാണ് പോഷണ്‍ അഭിയാന്റെ ലക്ഷ്യം. പൂജ്യം മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പൊക്കമില്ലായ്മയും പോഷണക്കുറവും (തൂക്കക്കുറവ്) വര്‍ഷത്തില്‍ 2% വീതം 6% തടയുകയും കുറയ്ക്കുകയും ചെയ്യുക, 6 മാസം മുതല്‍ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളര്‍ച്ചാ നിരക്ക് വര്‍ഷത്തില്‍ 3% വീതം 9% കുറയ്ക്കുക, 15 വയസ്സ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളിലും കൗമാരക്കാരിലും വിളര്‍ച്ചാ നിരക്ക് വര്‍ഷത്തില്‍ 3% വീതം 9% കുറയ്ക്കുക, ജനനതൂക്കക്കുറവ് വര്‍ഷത്തില്‍ 2% വീതം 6% കുറയ്ക്കുക എന്നിവയാണ് ആ ലക്ഷ്യങ്ങള്‍. ഇതിനുപുറമെ രണ്ടു ലക്ഷ്യങ്ങള്‍കൂടി കേരളത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3%ല്‍ നിന്നും 65% ആയി വര്‍ദ്ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും 4% കുറയ്ക്കുക എന്നിവയാണവ.

പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ മുഴുവന്‍ അങ്കന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കേണ്ടതുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അങ്കണവാടിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിര്‍ത്തലാക്കും. കേരളത്തില്‍ ഇതിനായി ആദ്യഘട്ടത്തില്‍ 8500 ഫോണുകളാണ് വാങ്ങുന്നത്. കുട്ടികളുടെ തൂക്കവും ഉയരവും എടുക്കാനുള്ള സ്റ്റെഡിയോ മീറ്റര്‍ നല്‍കുകയും ചെയ്യുന്നു. ഇതനുസരിച്ച് അതാതു ദിവസം ക്രമാനുഗതമായി കുട്ടികളുടെ ഭാരമെടുത്ത് കേന്ദ്രീകൃത സര്‍വറിലേക്ക് അപ് ലോഡ് ചെയ്യുന്നു.

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ആയുഷ്, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, കൃഷി, പട്ടികജാതി പട്ടിക വര്‍ഗ വികസനം, കുടുംബശ്രീ, ഭക്ഷ്യസുരക്ഷ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്., ശുചിത്വ മിഷന്‍, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് സമ്പുഷ്ട കേരളം നടപ്പിലാക്കുന്നത്.

ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഒരു സംസ്ഥാന ഏകോപന കമ്മിറ്റിയാണ് പ്രസ്തുത പ്ലാന്‍ തയ്യാറാക്കുന്നത്. മറ്റു വകുപ്പ് സെക്രട്ടറിമാരെല്ലാം കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും. സമാനമായ കമ്മിറ്റികള്‍ ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലും രൂപീകരിക്കുന്നതാണ്.
സംസ്ഥാനതലത്തിലുള്ള സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യുണിറ്റ് (എസ്.എം.പി.യു.) സംസ്ഥാന ന്യൂട്രിഷന്‍ റിസോഴ്‌സ് സെന്ററായി പ്രവര്‍ത്തിക്കും. നടപ്പിലാക്കുന്ന ന്യൂട്രിഷന്‍ പരിപാടികളുടെ നിലവാരം വര്‍ദ്ധിപ്പിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതും സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതും സംസ്ഥാന ന്യൂട്രിഷന്‍ റിസോഴ്‌സ് സെന്ററായിരിക്കും.