ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രൊജക്ടിന്റെ ഭാഗമായി കല്‍പ്പറ്റ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് സഖി.

കല്‍പ്പറ്റ പോലീസ് സ്റ്റഷനു സമീപം പഴയ ഗവ ഹോസ്പിറ്റല്‍ ബില്‍ഡിംഗില്‍ 2018 നവംബര്‍ 14 നാണ് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള പ്രശ്‌നങ്ങളില്‍ അടിയന്തര നിയമ സഹായം, കൗണ്‍സിലിംഗ്, പോലീസ് സംരക്ഷണം എന്നിവിയാണ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്. സഖിയില്‍ നിലവില്‍ രണ്ടു വയസ്സുകാരി ഉള്‍പ്പെടെ മൂന്ന് അന്തേവാസികളാണുള്ളത്. ജില്ലാ കളക്ടര്‍ എ ഗീത, ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍, സബ്കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കല്‍പ്പറ്റ നഗരസഭയിലെ ഒന്നാം വാര്‍ഡിലുള്ള പൊന്നട അങ്കണവാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തളിര്‍ വരദൂര്‍ സ്മാര്‍ട്ട് അങ്കണവാടി എന്നിവടങ്ങളിലും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശനം നടത്തി. പൂക്കള്‍ നല്‍കി കുരുന്നുകള്‍ മന്ത്രിയെ സ്വീകരിച്ചു. പൊന്നട അങ്കണവാടിയിലെത്തിയ മന്ത്രി കുട്ടികള്‍ക്കൊപ്പമിരുന്ന് അവരുടെ പാട്ടു കേള്‍ക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുയും ചെയ്തു. മരവയല്‍ ആദിവാസി കോളനിയിലും മന്ത്രി സന്ദര്‍ശനം നടത്തി. അന്തേവാസികളോട് വിവരങ്ങള്‍ ആരാഞ്ഞു.