ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാർഡും സുരക്ഷയ്ക്ക്

ഡാമുകൾ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണപ്പുറത്തെ കർക്കിടക വാവുബലിക്കെത്തുന്നവർക്ക് അതീവ സുരക്ഷയൊരുക്കും. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവർക്ക് എറണാകുളം ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ആഗസ്റ്റ് പത്തിന് ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയർഫോഴ്‌സിന്റെയും പോലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകൾ, 20 ലൈറ്റ് ബോട്ടുകൾ, 40 ലൈഫ് ജാക്കറ്റുകൾ, പ്രത്യേക റോപുകൾ, സ്‌കൂബ ടീം എന്നിവ സജ്ജമാണ്.
കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലും സുരക്ഷ കർശനമാക്കും. മൂവാറ്റുപുഴ ആർ ഡി ഒ എം.ടി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നത്. കോസ്റ്റ് ഗാർഡ് ടീമിനെ ഇന്നലെ അർധരാത്രി മുതൽ ഇവിടെ വിന്യസിച്ചു. ഫയർ ഫോഴ്‌സും സംസ്ഥാന പോലീസും ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ തന്നെ പരിശീലനം ലഭിച്ച വളന്റിയർമാരും ഇവിടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ബാരിക്കേഡുകൾ കെട്ടി ബലിതർപ്പണത്തിനെത്തുന്നവർ പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. ബലിയിടാൻ എത്തുന്നവർക്കെല്ലാം കർമം നിർവഹിക്കുന്നതിനും മറ്റു തടസങ്ങൾ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.