ഇടുക്കി ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പനി, പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ചികിത്സ എടുക്കണം. ക്ഷീരകര്‍ഷകര്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെടുന്നവര്‍, ഓട, കനാല്‍ എന്നിവ വൃത്തിയാക്കുന്നവര്‍, ജോലി തുടങ്ങുന്നതിനു മുമ്പ് തന്നെ രോഗ പ്രതിരോധ ഗുളിക കഴിക്കേണ്ടതും തുടര്‍ന്ന ആഴ്ചയില്‍ ഒരു തവണ വീതം ആറാഴ്ച്ച തുടര്‍ച്ചയായി എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. മലിനജലത്തില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഗംബൂട്ട്, കൈയ്യുറ എന്നിവ ധരിക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. വീടിന്റെ പരിസരങ്ങളില്‍ കൊതുക് / കൂത്താടി വളരുന്ന സാഹചര്യങ്ങള്‍
ഒഴിവാക്കണം. കൊക്കോ തോട്ടങ്ങള്‍, റബര്‍ തോട്ടങ്ങള്‍, പൈനാപ്പിള്‍ തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
കൊതുകു കടി ഏല്‍ക്കാതിരിക്കുവാന്‍, കൊതുക് വല, ലേപനങ്ങള്‍, തുടങ്ങിയവ ഉപയോഗിക്കുക. തിളപ്പിച്ചാറിയ ജലം മാത്രം ഉപയോഗിക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടി വച്ച് ഉപയോഗിക്കുക. വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം
ഊര്‍ജ്ജിതപ്പെടുത്തി മഴക്കാല രോഗങ്ങള്‍ തടയുവാന്‍ ശ്രദ്ധിക്കണമെന്നും ഡി എം ഒ പറഞ്ഞു.