തീവ്ര മഴയിൽ വീടുകളുടെ ചുറ്റുപാടുകളില്‍ അപകടകരമായ രീതിയില്‍ ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു പ്രവൃത്തി നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അവലോകന യോഗത്തിൽ ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. ബീച്ചനഹള്ളി ഡാമിലേക്ക് പരമാവധി വെള്ളം ഒഴുകുന്നതിന് മെച്ചപ്പെട്ട ഏകോപനം സ്വീകരിക്കാനുള്ള ക്രമീകരണം നടത്തുകയാണെങ്കില്‍ മാത്രമേ ജില്ലയില്‍ ഉണ്ടാകുന്ന അമിത ജലം ഒഴിവാക്കുന്നതിനുള്ള നടപടി ആകുകയുള്ളൂ.

ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്ക് ആവശ്യാനുസരണം ടാര്‍പ്പോളിൻ ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഒറ്റപ്പെട്ട തുരുത്തുകളില്‍ അകപ്പെട്ട ആളുകള്‍ക്ക് ഭക്ഷണസാധനങ്ങളും മരുന്നും എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെയും കൽപ്പറ്റ നിയോജക മണ്ഡലത്തിലെയും മുഴുവന്‍ റോഡുകളും അടിയന്തിരമായി പുനഃസ്ഥാപിക്കുകയും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷി നശിച്ചവര്‍ക്കും അടിയന്തിര സഹായം നല്‍കാനമുള്ള നടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.