സിഡിസി മികവിന്റെ പാതയിലേക്ക്

ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ (സിഡിസി) സമഗ്ര വികസനത്തിനായി 2.8 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിഡിസിയുടെ കെട്ടിട നവീകരണം, അവശ്യ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഗവേഷണം, പരിശീലനം, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, അക്കാദമിക് പ്രവർത്തനങ്ങൾ, മറ്റ് തുടർ പ്രവർത്തനങ്ങളായ ഡിസെബിലിറ്റി പ്രീസ്‌കൂൾ, അഡോളസന്റ് കെയർ, വിമൻസ് ആൻഡ് യൂത്ത് വെൽഫെയർ, ന്യൂ സ്പെഷ്യാലിറ്റി യൂണിറ്റ് എന്നീ പ്രോജക്ടുകൾക്ക് കീഴിൽ ക്ലിനിക്കൽ, ട്രെയിനിംഗ്, റിസർച്ച്, കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ സേവനങ്ങൾ തുടങ്ങിയ പ്രധാന പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്. സിഡിസിയെ മികവിന്റെ പാതയിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സിഡിസിയിൽ ഈ ഹെൽത്ത് പദ്ധതി ആരംഭിക്കാനായി 9.57 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുവഴി കുഞ്ഞുങ്ങൾക്കായി നേരത്തെയുള്ള അപ്പോയ്ന്റ്മെന്റ് എടുക്കാനും അങ്ങനെ സി.ഡി.സി ക്ലിനിക്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സാധിക്കും. ഇതോടൊപ്പം സി.ഡി.സിയിലെ ക്ലിനിക്കുകളിലേക്കാവശ്യമായ വിവിധ തരം സൈക്കോളജിക്കൽ ടെസ്റ്റുകൾ വാങ്ങാനും വിവിധ തരം റിസർച്ച് പ്രോജക്ടുകൾ ആരംഭിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.

ബാല്യകാല വൈകല്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ശ്രദ്ധ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കും തുകയനുവദിച്ചു. അത്യാധുനിക അൾട്രാസോണോഗ്രാഫി മെഷീനും സിഡിസിയുടെ ജനറ്റിക് & മെറ്റബോളിക് യൂണിറ്റിൽ ലഭ്യമായ നൂതന ഉപകരണങ്ങളും ഉപയോഗിച്ച് അനോമലി സ്‌കാനിംഗ് ഉൾപ്പെടെയുള്ള വിവിധ ഗർഭകാല പരിശോധനകളിലൂടെ കുട്ടിക്കാലത്തെ വൈകല്യം കുറയ്ക്കുക എന്നതാണ് ശ്രദ്ധ പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഉത്കണ്ഠ, വിഷാദം, ഒബ്സസീവ് കംപൾസീവ് ഡിസോർഡേഴ്സ്, മറ്റ് മാനസികാരോഗ്യ അവസ്ഥകൾ എന്നിവയുള്ള കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള ദീപ്തം ക്ലിനിക്ക് പ്രവർത്തനങ്ങൾക്കായും തുകയനുവദിച്ചു.

സിഡിസിയുടെ ജനിതക യൂണിറ്റിന്റെ രണ്ടാംഘട്ട പദ്ധതികൾക്കും തുകവകയിരുത്തി. അപൂർവ രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കാനുള്ള അത്യാധുനിക ചുവടുവയ്പായ ജനിതക യൂണിറ്റിന്റെ തുടർ പ്രവർത്തനങ്ങളും ഇതിലൂടെ ലക്ഷ്യമിടുന്നു.

കൗമാരക്കാർക്കിടയിലും ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലും ജീവിതശൈലീ രോഗങ്ങൾ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള ഒരു പരിപാടി ആരംഭിക്കുന്നതിന് സി.ഡി.സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കിടയിലെ ഹൈപ്പർടെൻഷനും പൊണ്ണത്തടിയും തിരിച്ചറിയുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശം. ഈ വർഷം ജനുവരിയിലാണ് ആരംഭിച്ചത്. കേരളത്തിലെ 850 സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന 1.75 ലക്ഷം പ്ലസ് വൺ വിദ്യാർത്ഥികളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജീവിതശൈലി രോഗങ്ങളുടെ കണ്ടെത്തലും, നിയന്ത്രണവും ചെയ്യുന്നത് വഴി ഈ പരിപാടി കേരളത്തിലെ തന്നെ പ്രമുഖ സംരംഭമായി മാറും.

മറ്റ് ആശുപത്രികളിൽ നിന്നും റഫർ ചെയ്യുന്ന കുട്ടികളുടെ (ജനനം മുതൽ 19 വയസ് വരെ) ബുദ്ധിവികാസം, ശാരീരിക മാനസിക വളർച്ച, ഭാഷാ വികസനം തുടങ്ങിയ വിവിധ പ്രശ്നങ്ങൾ പരിശോധിക്കുന്നത്തിനുള്ള യൂണിറ്റുകളുടെ പ്രവർത്തനം ഈ സാമ്പത്തിക വർഷത്തിൽ വിപുലപ്പെടുത്താനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.