ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ ( 08-08-2022 ) തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ അവിടെനിന്നും ആലപ്പുഴ ജില്ലയില്‍ വെള്ളം ഒഴുകി എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ക്രമീകരണങ്ങള്‍ വിലയിരുത്തി.
ഡാം തുറന്നാല്‍ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, തിരുവന്‍വണ്ടൂർ, പാണ്ടനാട്, ബുധനൂർ, മാന്നാർ, തലവടി, എടത്വ, ചെന്നിത്തല- തൃപ്പെരുന്തുറ, പള്ളിപ്പാട്, ഹരിപ്പാട് മുൻസിപ്പാലിറ്റി, കരുവാറ്റ, ചെറുതന, തകഴി, അമ്പലപ്പുഴ സൗത്ത്, വീയപുരം തുടങ്ങിയ മേഖലകളിലേക്ക് വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്.
ജലനിരപ്പ് കൂടുതലായി ഉയരാന്‍ ഇടയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സമയബന്ധിതമായി ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ മേഖലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വില്ലേജ് ഓഫീസുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കികുകയും പോലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അവശ്യ ഘട്ടങ്ങളില്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി എന്‍.ഡി.ആര്‍.എഫിനെ വിന്യസിച്ചു.
ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ. സി ഏബ്രഹാം, അഗ്നിരക്ഷാ സേന, ഫിഷറീസ്, തദ്ദേശ സ്വയംഭരണം വകുപ്പുകള്‍ എന്നിവയുടെ ജില്ലാ മേധാവികള്‍, ചെങ്ങന്നൂര്‍, കുട്ടനാട് തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.