തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഗ്രാം സ്വാരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ജനകീയം 2022’  സംസ്ഥാനതല ക്വിസ് മത്സരത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. കണ്ണൂർ മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചു ജനപ്രതിനിധി റജീന കെ വി, സീനിയർ ക്‌ളർക്ക് ടി സുജിത് എന്നിവരാണ് മത്സരിച്ചത്. രണ്ടാം സമ്മാനം പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്ത് കരസ്ഥമാക്കി. ജനപ്രതിനിധിയായ ദേവദാസ് മണ്ണൂരാനും, ക്ലർക്ക് മുഹമ്മദ് അനസുമാണ് ടീമിലുണ്ടായിരുന്നത്, മൂന്നാം സമ്മാനം ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തിനു ലഭിച്ചു. ജനപ്രതിനിധി സരിത സജി, ഹെഡ് ക്ലർക്ക് പ്രശാന്ത് കെ പി  എന്നിവരായിരുന്നു ടീം അംഗങ്ങൾ.

ആസാദി കാ അമൃത് മഹോത്സവ്, അധികാര വികേന്ദ്രീകരണത്തിന്റെ 25 വർഷങ്ങൾ എന്നിവയുടെ ഭാഗമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലകളെ പ്രതിനിധീകരിച്ചു 14 ടീമുകൾ പങ്കെടുത്തു. പെർഫോമൻസ് യൂണിറ്റ് തലത്തിലും ജില്ലാതലത്തിലും മികവ് തെളിയിച്ചവരാണ്  സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്. ക്വിസ്സ് മത്സരങ്ങൾക്ക് ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് നേതൃത്വം നൽകി.

‘ജനകീയം 2022’ ക്വിസ് മത്സരം തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി  ശാരദ മുരളീധരൻ  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്  അധ്യക്ഷയായി.  തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം. ജി രാജമാണിക്യം, എൽ എസ് ജി ഡി റൂറൽ ഡയറക്ടർ  എച്ച്. ദിനേശൻ, അഡീഷണൽ ഡയറക്ടർ എം പി അജിത് കുമാർ എന്നിവർ സംസാരിച്ചു.