ക്യാമ്പ് വിട്ട് മടങ്ങുന്ന പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യസഹായ പദ്ധതിയിലുള്‍പ്പെടുത്തി ഒമ്പതിന ഭക്ഷ്യ ഇനങ്ങളായ അരി (15 കിലോ), പഞ്ചസാര ചെറുപയര്‍,ശര്‍ക്കര,വെളിച്ചെണ്ണ(ഓരോന്നും 500  ഗ്രാം വീതം), ഉപ്പ് (1 കിലോ), പരിപ്പ് (250 ഗ്രാം) ചായപ്പൊടി ,മുളകുപൊടി (200) ഓണക്കിറ്റുകളാണ് നല്‍കുന്നത്. തങ്ങളുടെ സ്വപ്‌നങ്ങളും സ്വരുക്കൂട്ടിയ സമ്പാദ്യവും ഒറ്റ രാത്രിക്കൊണ്ട് മണ്ണിടിച്ചിലിലും ഉരുള്‍പ്പെട്ടലിലും വെള്ളപൊക്കത്തിലും നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി ഊരുകളിലേക്ക് മടങ്ങുന്നവര്‍ക്ക് സഹായമൊരുക്കി ജില്ലാഭരണകൂടവും അതത് വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായി തന്നെയുണ്ട്.  ജില്ലയില്‍ നെല്ലിയാമ്പതിയുള്‍പ്പെടെയുള്ള വിവിധ പ്രദേശത്തെ 513 ഓളം ഊരുകളിലെ ആദിവാസിവിഭാഗ കുടുംബങ്ങളാണ് ദിവസങ്ങളായി വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.   മഴക്കെടുതിയില്‍ ഭാഗികമായി വീട് നഷ്ടപ്പെട്ടവര്‍ക്കായി പട്ടികവര്‍ഗവകുപ്പ് അറ്റകുറ്റപണികള്‍ നടത്തുകയും അടിയന്തരമായി ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍  ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.  ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും  36 ഓളം കുടുംബങ്ങളാണ് വീടുകളിലേക്ക് മടങ്ങിയത്.  കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര, കരിമ്പ, അലനല്ലൂര്‍, മുതലമട, കിഴക്കഞ്ചേരി,അയിലൂര്‍, മലമ്പുഴ,നെല്ലിയാമ്പതി, ഷോളയൂര്‍, പുതൂര്‍, അഗളി ഗ്രാമപഞ്ചായത്തുകളിലെ കരടിയോട്, അമ്പലപ്പാറ, തോടുകാട്, കാരാപ്പാടം, പൊതുവപ്പാടം, പാലവളവ്, വാക്കോട്, തുടിക്കോട്, മരുതംകാട്, ഉപ്പുകുളം, പൂപ്പാറ,കവിളുപാറ, വി.ആര്‍.ടി.കവ കോളനി, കല്‍ച്ചാടി, മയിലാടുംപരുത, വെള്ളെഴുത്താന്‍പൊറ്റ, എലകുത്താന്‍പാറ, എലാക്ക്, മുപ്പന്‍ചോല, പൂക്കുണ്ട്, ആനക്കല്‍, കൊച്ചിത്തോട്, പറച്ചാത്തി, ചെറുനെല്ലി ഊരുകളിലാണ് മഴക്കെടുതി ഉണ്ടായത്. ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന പട്ടികജാതി വിഭാഗകാര്‍ക്ക് പട്ടികജാതി വികന വകുപ്പ്് 5000 രൂപയും നല്‍കുന്നുണ്ട്.