ചെങ്ങന്നൂർ: കൊല്ലത്തുനിന്നും വന്ന മത്സ്യതൊഴിലാളികളാണ് ഞങ്ങളെ ഇന്ന് ഇവിടെയത്തിച്ചത്. ശരിക്കും ദൈവത്തിന്റെ പ്രതിപുരുഷന്മാർ. ട്രോളിങ് പോലുള്ള ക്ഷാമകാലത്ത് ഇനി അവരെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ശ്രീലേഖയും രമ്യയും സുജയും ഇതു പറയുമ്പോൾ കുടെയുള്ളവർ ഇത് അടിവരയിടുന്നു. തങ്ങളെ സന്ദർശിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് സങ്കടങ്ങൾ എണ്ണിയെണ്ണി പറയുമ്പോഴും കടലിന്റെ മക്കളുടെ മഹാത്മ്യം വിശദീകരിക്കാൻ അവർ മറന്നില്ല.
വെള്ളം പൊങ്ങി പൊങ്ങി വരവെ ആദ്യം കട്ടിലിന്റെ മുകളിലും പിന്നെ അതിനു മുകളിലായിട്ട് മേശയിലുമായി നിർത്തിയാണ് വീട്ടിലെ പുരുഷന്മാർ തങ്ങളെ കാത്തത്. ഒടുവിൽ വെള്ളം വന്നു കഴുത്തറ്റം നിൽക്കുന്ന വേളയിലാണ് രക്ഷകരെത്തിയത്. ഒരു ദിവസം കൂടി ആ നില്പ് തുടർന്നിരുന്നെങ്കിൽ തങ്ങളാരും ഈ ഭൂമിയിൽ അവശേഷിക്കുകയില്ലായിരുന്നെന്ന് ശ്രീലേഖ സാക്ഷ്യപ്പെടുത്തുന്നു.
വെള്ളമുയർന്ന് ഒരു ഗതിയുമില്ലാതെ നിൽക്കുമ്പോഴാണ് പുരുഷന്മാർ ടെറസിന് മുകളിലേക്ക് മാറ്റിയത്. മൂന്നു ദിവസം നരകയാതനയായിരുന്നു. ഒടുവിൽ നേവിയെത്തും മുന്നെ തങ്ങളെ ആശ്വാസ തീരത്ത് എത്തിച്ചത് മത്സ്യതൊഴിലാളികളായിരുന്നുവെന്ന് മുണ്ടകൻ കാവ് സ്വദേശി സുജ പറയുന്നു. 45 പേരാണ് സുജയുടെ വീടിന് മുകളിൽ ഇത്തരത്തിൽ നൂൽപാലത്തിൽ മൂന്നുദിവസം കഴിച്ചുകൂട്ടിയത്.
രക്ഷകരായെത്തിയ മത്സ്യതൊഴിലാളികളുടെ സേവനം ഓർമിക്കുമ്പോൾ കൈ കൂപ്പിയാണ് ഓരോരുത്തരും നന്ദി അറിയിക്കുന്നത്. ഊരും പേരും അറിയാത്ത ഞങ്ങളെ രക്ഷിക്കാനെത്തിയ ദൈവദൂതരായി ചിലരവരെ വിശേഷിപ്പിച്ചു. ഒടുവിൽ സ്‌നേഹസമ്മാനവുമായി നൽകിയ പണവും ദുരിതബാധിതർക്കായി ചെലവഴിക്കാൻ പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ വിശാലമനസ്‌കത വിശദീകരിക്കുമ്പോൾ ദുരിതബാധിതർക്ക് നൂറുനാവായിരുന്നു. തങ്ങളിന്നു ജീവിക്കുന്നുവെങ്കിൽ അതിനു കാരണം ആ മത്സ്യതൊഴിലാളികളാണ്. ഇനി അവരുടെ ദുരിതാകാലങ്ങളിൽ തങ്ങളും അവർക്കൊപ്പമുണ്ടാകുമെന്ന് ദൃഡനിശ്ചയം ചെയ്തു. വീടും സർവ്വവും നഷ്ടപ്പെട്ടെങ്കിലും ക്യാമ്പിൽ പരമസുഖമാണെന്ന് അവർ പറയുന്നു.
സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.ഞങ്ങൾക്കാ ഉറപ്പിൽ വിശ്വാസമുണ്ട്. രണ്ടു നിലകളിലായി ആയിരത്തോളം പേരുണ്ടിവിടെ. പുറത്തു നിന്ന് വരുന്ന സഹായങ്ങൾ പലപ്പോഴും മുകളിലെ നിലയിലുള്ളവർക്ക് കിട്ടാതെ പോകുന്നതിൽ ഇവർക്ക് ദുഖമുണ്ട്.