ആലപ്പുഴ: പുളിങ്കുന്ന് ആശുപത്രി കഴുകി വൃത്തിയാക്കി മന്ത്രി തോമസ് ഐസക്. ചൊവ്വാഴ്ച രാവിലെ മുതൽ ഫിനിഷിങ് പോയിന്റിലെ വോളന്റിയർമാരുടെ ക്രമീകരണത്തിനും ഭക്ഷണം എത്തിക്കുന്നതിനുമൊക്കെയായി ഒരു കോർഡിനേറ്ററുടെ റോൾ വഹിച്ച മന്ത്രി കുട്ടനാട് ശുചീകരണത്തിൽ പങ്കാളിയാകുകയായിരുന്നു.പൂർണമായും വെള്ളം കയറിയ പുളിങ്കുന്ന് ആശുപത്രിയും ലാബും വാർഡുകളും വൃത്തിയാക്കുന്നതിനാണ് അദ്ദേഹം നേതൃത്വം നൽകിയത്. നിലം തുടച്ചുവൃത്തിയാക്കാനും അദ്ദേഹം മറന്നില്ല. ആശുപത്രിയിൽ വെള്ളം കയറി ചീത്തയായ മരുന്നുകൾ ഉടൻ മാറ്റാനും നിർദ്ദേശം നൽകി. വീടുകൾ കഴുകിയതിന് ശേഷം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണമെന്നും പറഞ്ഞു.തുടർന്ന് എസ്.എൻ ഹൈസ്‌കൂളിലെത്തി. അവിടെനിന്ന് ചമ്പക്കുളത്തെത്തി ശുചീകരണം വിലയിരുത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.