*സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713*

*തപാല്‍ പ്രസാദ വിതരണത്തിന് രണ്ടാഴ്ച്ചക്കുള്ളില്‍ ലഭിച്ചത് 208 ഓര്‍ഡറുകള്‍*

സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 60 വയസിലേക്ക്. 1963 ല്‍ ആണ് സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിറവി.

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതോടെ സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം സജീവമായി.

തപാല്‍ പ്രസാദ വിതരണം പുനരാരംഭിച്ചതോടെ കഴിഞ്ഞ 15 ദിവസത്തിനകം 208 ഓര്‍ഡറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്നിധാനം പോസ്റ്റ് ഓഫീസിന് ലഭിച്ചത്. ഇതുവഴി 1,34,800 രൂപ സമാഹരിച്ചു.

ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് മൂന്ന് കിറ്റുകളാണ് ഉള്ളത്; 520 രൂപ കിറ്റില്‍ ഒരു അരവണയും , 960 രൂപ കിറ്റില്‍ നാല് അരവണയും, 1760 രൂപ കിറ്റില്‍ 10 അരവണയും ഉണ്ടാകും. കൂടാതെ എല്ലാ കിറ്റിലും നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി
എന്നിവയും പ്രത്യേകം പാക്ക് ചെയ്യും.

രാജ്യത്തിന്റെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഓണ്‍ലൈനായി പ്രസാദം ബുക്ക് ചെയ്യാം. പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ സ്പീഡ് പോസ്റ്റില്‍ പ്രസാദം വീട്ടില്‍ എത്തും.

ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് പുറമേ സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ സ്വാമി അയ്യപ്പന് എത്തുന്ന കത്തുകളും ‘കൈകാര്യം’ ചെയ്യണം.

പ്രേമലേഖനം, ഗൃഹപ്രവേശം, കല്യാണം തുടങ്ങി വിശേഷ ചടങ്ങുകളുടെ ആദ്യ ക്ഷണം വരെ അയ്യപ്പനാണ് അയക്കുന്നത്. അയ്യപ്പന്റെ പേരു വെച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയക്കുന്ന ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ച ശേഷം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്.

വര്‍ഷത്തില്‍ മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കുന്ന ഈ പോസ്റ്റ് ഓഫീസിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. പതിനെട്ടാം പടിയും അയ്യപ്പ മുദ്രയുമുള്ള സീല്‍, പ്രത്യേകം സ്റ്റാമ്പ്, സ്വന്തമായി പിന്‍കോഡ് തുടങ്ങിയവയെല്ലാം സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസിന് മാത്രം സ്വന്തം.

പ്രിയപ്പെട്ടവര്‍ക്ക് അയ്യപ്പമുദ്ര പതിഞ്ഞ കത്തുകളും മണിയോഡറുകളും അയക്കുന്നതിന് ദിനംപ്രതി നൂറു കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.

മണ്ഡലം ആരംഭിച്ച് ഇന്നലെവരെ (ഡിസംബര്‍ 2) 6000 പോസ്റ്റ് കാര്‍ഡുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും അയച്ചത്. 1963 ല്‍ പോസ്റ്റോഫീസും 1974 ല്‍ പതിനെട്ടാംപടി ആലേഖനം ചെയ്തിട്ടുള്ള സീലും നിലവില്‍ വന്നു. കഴിഞ്ഞ മണ്ഡലകാലത്ത് തപാല്‍ പ്രസാദ വിതരണത്തിലൂടെ രണ്ടരക്കോടി രൂപയുടെ വരുമാനമാണ് പോസ്റ്റ് ഓഫീസും ദേവസ്വം ബോര്‍ഡും സമാഹരിച്ചത്.