പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിന് അംബേദ്കർ നൽകിയ സംഭാവനകൾ നിർണായകമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ഡോ.ബി ആർ അംബേദ്കർ മാധ്യമ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടനാ നിർമാണത്തിലുൾപ്പെടെ പട്ടികജാതി, പട്ടിക വിഭാഗത്തിന്റെ ഉന്നതിയ്ക്കായി ചെയ്ത കാര്യങ്ങൾ എക്കാലവും ഓർമിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് എൻ അധ്യക്ഷനായി.

2021 ആഗസ്റ്റ് 16 മുതൽ 2022 ആഗസ്റ്റ് 15 വരെ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിൽ നൽകിയ പട്ടിക വിഭാഗങ്ങളെ സംബന്ധിക്കുന്ന മികച്ച വാർത്തകൾക്കും ഫീച്ചറുകൾക്കുമാണ് പുരസ്‌കാരം നൽകിയത്.

അച്ചടി മാധ്യമ വിഭാഗത്തിൽ കേരള കൗമുദി സ്പെഷ്യൽ കറസ്‌പോണ്ടന്റ് ഒ സി മോഹൻരാജ്, ദൃശ്യ മാധ്യമ വിഭാഗത്തിൽ മീഡിയ വൺ കറന്റ് അഫയേഴ്‌സ് സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ച രാഷ്ട്രദീപിക സ്പെഷ്യൽ കറസ്‌പോണ്ടന്റ് റെജി ജോസഫ്, മാധ്യമം ദിനപാത്രം സീനിയർ കറസ്‌പോണ്ടന്റ് എം സി നിഹ്‌മത്ത് എന്നിവർക്കും പുരസ്‌കാരം നൽകി. ഡിസംബർ 6 ബി ആർ അംബേദ്കർ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകർക്ക് പുരസ്‌കാരം നൽകുന്നത്.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ്, അഡീഷണൽ ഡയറക്ടർ എൻ സജീവ്, അവാർഡ് ജൂറി അംഗമായ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ പി രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.