ശബരിമല: പമ്പ മുതല്‍ സന്നിധാനം വരെയുള്ള ജല വിതരണം സുഗമമാക്കാന്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ അറ്റകുറ്റ പ്രവൃത്തി പുരോഗമിക്കുന്നു. അഞ്ച് പമ്പ് ഹൗസുകളിലെയും പൈപ്പ് ലൈനിലെയും പ്രവൃത്തിയാണ് നടത്തുന്നത്.
നാല് ടാങ്കുകളിലാണ് പ്രധാനമായും കുടിവെള്ളം ശേഖരിക്കുന്നത്. ശരംകുത്തിയില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട്, ആറ് ലക്ഷം ലിറ്ററിന്റെ ഒന്ന്, ജ്യോതി നഗറില്‍ 10 ലക്ഷം ലിറ്ററിന്റെ ഒന്ന് എന്നിങ്ങനെയാണ് ടാങ്കുകളുള്ളത്. നട തുറക്കുന്ന ഡിസംബര്‍ 30നകം ഈ സംഭരണികളില്‍ വെള്ളം നിറച്ചുവെക്കും. പമ്പു ഹൗസുകളിലും ചരല്‍മേട്, മരക്കൂട്ടം, ശബരീ പീഠം എന്നിവിടങ്ങളിലെ കുടിവെള്ള ലൈനിലുമുണ്ടായ ചോര്‍ച്ച പരിഹരിച്ചു. സ്റ്റാന്‍ഡ് ബൈ പമ്പുകളുടെ പ്രിവന്റീവ് അറ്റകുറ്റ പ്രവൃത്തിയും നടത്തി. ശുദ്ധജലം ഉല്‍പ്പാദിപ്പിക്കുന്ന ആര്‍ ഒ പ്ലാന്റുകളിലും പ്രവൃത്തി നടത്തും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള 12 ആര്‍ ഒ പ്ലാന്റുകളില്‍ നിന്നും മണിക്കൂറില്‍ 35,000 ലിറ്റര്‍ വെള്ളമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.