കൊച്ചി: ജില്ലയിൽ പ്രളയം രൂക്ഷമായ 22 പഞ്ചായത്തുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച പിന്നിടുമ്പോൾ വിവിധ പഞ്ചായത്തുകളിൽ നിന്നായി ശേഖരിച്ചത് 700 ടൺ മാലിന്യങ്ങൾ. പറവൂർ, കുന്നുകര, വടക്കേക്കര, കരുമാല്ലൂർ, ആലങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി.

പ്രളയം ഏറെ രൂക്ഷമായി ബാധിച്ച പറവൂർ മേഖലയിൽ മാർക്കറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലായി ശുചീകരണ പ്രവർത്തനത്തിൽ വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. പ്രാഥമിക കണക്കെടുപ്പിൽ പത്തു കോടിയോളം നഷ്ടം പറവൂർ മാർക്കറ്റിൽ തന്നെ സംഭവിച്ചിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ച് കരുതി വെച്ച1500 ചാക്ക് അരിയാണ് മാർക്കറ്റിൽ വെള്ളം കയറിയതിനെ തുടർന്ന് നീക്കംചെയ്തത്. കൂടാതെ ചീഞ്ഞ പച്ചക്കറികളും മറ്റും ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ മാർക്കറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പറവൂർ മാർക്കറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. ഒപ്പം കുന്നുകര പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലെത്തി. ഈ മാസം പത്തിനുള്ളിൽ കുന്നുകരയിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും എന്താണ് കരുതുന്നത്. കിഴക്കമ്പലം പഞ്ചായത്തിൻറെ സഹകരണത്തോടെയാണ് കുന്നുകരയിലെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

കൂടാതെ പൂർണ്ണമായും വെള്ളത്തിലായ ഏഴ് പഞ്ചായത്തുകളിലെ ശുചീകരണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. ചേരാനല്ലൂർ, കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളാണ് വെള്ളത്തിലായത്. ഇതിൻറെ ഭാഗമായി ടെക്നിക്കൽ അസിസ്റ്റൻറ് മാരുടെ സഹകരണത്തോടെ പഞ്ചായത്തുകളിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രിക് വസ്തുക്കളുടെ പ്രവർത്തനങ്ങൾ പരിശോധിച്ചു. ആവശ്യമായവ റിപ്പയർ ചെയ്യുകയും അല്ലാത്തവ നീക്കം ചെയ്യുകയും ചെയ്തു. പഞ്ചായത്തുകളിലെ മേശ, കസേര, റാക്കുകൾ എന്നിവയുടെ ഉപയോഗവും പുന:പരിശോധിച്ച് മേന്മ ഉറപ്പുവരുത്തി. കൂടാതെ പഞ്ചായത്ത് പരിസരവും ശുചീകരിച്ചു. ഇന്ന് മുതൽ പഞ്ചായത്തുകൾ വീണ്ടും പ്രവർത്തനസജ്ജമാകും.

കൊച്ചി തുറമുഖ തൊഴിലാളികളുടെ സഹകരണത്തോടെ വടക്കേക്കര പഞ്ചായത്തിലെ ശുചീകരണം അവസാനഘട്ടത്തിലെത്തി. ഇവിടെനിന്നും 320 ആളുകളാണ് ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകാൻ എത്തിയത്. വെള്ളപ്പൊക്കത്തിൽ പൊതു വഴിയിലേക്ക് മതിൽ ഇടിഞ്ഞ് വീണിരുന്നു. അവിടെ നിന്നും മാലിന്യങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഒപ്പം ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളും ശുചീകരിച്ചു. മുഹമ്മദൻ എൽപി സ്കൂൾ മറവൻതുരുത്ത്, എസ് എൻ ജി എൽ പി എസ് കോട്ടുവള്ളിക്കാട് എന്നീ സ്കൂളുകളാണ് വടക്കേക്കരയിൽ ശുചീകരിച്ചത്.

കൂടാതെ വിവിധയിടങ്ങളിൽ നിന്നും കടകളിൽ നിന്നും ആളുകൾ അരി, പിണ്ണാക്ക്, ഉപ്പ് തുടങ്ങിയ മാലിന്യങ്ങൾ നാഷണൽ ഹൈവേ ഭാഗത്ത് നിക്ഷേപിച്ചിരുന്നു. ഇവ അഴുകി അസഹനീയമായ ദുർഗന്ധമായിരുന്നു പരിസരങ്ങളിൽ. ഈ ഭാഗങ്ങളിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പരിസരപ്രദേശങ്ങളിൽ വേണ്ട നിർദ്ദേശങ്ങളും നൽകി.

6794 വോളണ്ടിയർമാരുടെയും പ്രദേശത്തെ ജനങ്ങളുടെയും സഹകരണത്തോടെയാണ് നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പഞ്ചായത്തുകളിൽ നിന്നുള്ള മാലിന്യങ്ങൾ ജൈവം, അജൈവം എന്നിങ്ങനെ തരം തിരിച്ചാണ് ശേഖരിക്കുന്നത്.

ശുചിത മിഷൻ കോർഡിനേറ്റർ സിജു തോമസ്, ഹരിത മിഷൻ കോർഡിനേറ്റർ സുജിത് കരുൺ, നോഡൽ ഓഫീസറായ ടിമ്പിൾ മാഗി എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.