കൊച്ചി: പ്രളയ ദുരന്ത മുഖത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് പല ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് രക്ഷകരായത്. ദുരന്തത്തിന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ നിലയ്ക്കാത്ത സേവനങ്ങളാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.
ഇടമലയാര്‍ ഡാം തുറക്കുന്നതിന് മുന്‍പ് തന്നെ എറണാകുളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസിന് കീഴില്‍ വരുന്ന സ്റ്റേഷനുകളായ ഏലൂര്‍, ആലുവ, കോതമംഗലം, അങ്കമാലി, നോര്‍ത്ത് പറവൂര്‍, മൂവാറ്റുപുഴ, വൈപ്പിന്‍, പെരുമ്പാവൂര്‍ എന്നിവയുടെ പരിധിയില്‍ വരുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ കണ്ടെത്തുകയും അവിടത്തെ പഞ്ചായത്തുകളായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂക്യൂ ഉദ്യോഗസ്ഥരെ അവിടങ്ങളില്‍ നിയമിക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് മാസം ആദ്യം തന്നെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്‍ ഈ സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കുകയും റെഡ് അലര്‍ട്ട് തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ സ്ഥലങ്ങളെല്ലാം വിവിധ സെക്ടറുകളാക്കി തിരിച്ച് ഓരോ ഓഫിസര്‍മാരുടെ കീഴിലാക്കി. മറ്റുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കൊന്നും കടന്ന് ചെല്ലാന്‍ പറ്റാത്ത പല സ്ഥലങ്ങളിലും ചെന്ന് ആളുകളെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സിനെ പ്രാപ്തമാക്കിയത് ഈ മുന്നൊരുക്കമാണ്. ചൊവ്വര, ദേശം, കാലടി എന്നിവിടങ്ങളിലൊന്നും തന്നെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് കടന്ന് ചെല്ലാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍ വെള്ളം പൊങ്ങുന്നതിന് മുന്‍പ് തന്നെ അവിടെ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതിനാല്‍ ആളുകളെ വേഗം തന്നെ രക്ഷപ്പെടുത്താന്‍ സാധിച്ചു. വെള്ളപ്പൊക്കം വലിയ രീതിയില്‍ ബാധിക്കാന്‍ ഇടയുള്ള സ്ഥലങ്ങളിലെല്ലാം തന്നെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. ജില്ലയില്‍ 46,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സാധിച്ചു.
ആഗസ്റ്റ് 14ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ 19നാണ് അവസാനിച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ക്യാമ്പുകളില്‍ കുടിവെള്ളം എത്തിക്കാനും ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങി. വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസിന്റെ നാല് വാട്ടര്‍ ലോറികളിലാണ് ജില്ലയിലെ ക്യാമ്പുകളിലേക്ക് കുടിവെളളം എത്തിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസിന്റെ നിറസാന്നിദ്ധ്യം ഉണ്ട്. പതിനൊന്ന് ആശുപത്രികള്‍, ഇരുപത് സ്‌കൂളുകള്‍, രണ്ട് വൃദ്ധ സദനങ്ങള്‍, പത്ത് സര്‍ക്കാര്‍ ഓഫീസുകള്‍, അഞ്ച് ആരാധനാലയങ്ങള്‍, പത്ത് കിണറുകള്‍, 43 റോഡുകള്‍, നാല് ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ മുന്നൂറോളം സ്ഥലങ്ങള്‍ ശുചീകരിച്ചു. നൂറ്റി അന്‍പതോളം വീടുകളിലാണ് ശുചീകരണം നടത്തിയത്. വകുപ്പിന്റെ തന്നെ ഫയര്‍ എന്‍ജിനും, പമ്പും ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന 115 ഉദ്യോഗസ്ഥരുടെ വീടുകളിലും ഈ സമയം വെള്ളം കയറിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും വക വയ്ക്കാതെയാണ് ഓരോരുത്തരും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അന്‍പത് പേര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേല്‍ക്കുകയും ചെയ്തു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസിന്റെ ഒരു ഡിങ്കി പൂര്‍ണമായും നശിക്കുകയും മൂന്നെണ്ണത്തിന് പകുതിയോളം നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
പ്രളയ സമയത്ത് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസിന്റെ കണ്‍ട്രോള്‍ റൂം ആലുവയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍ പ്രസാദ് ഇവിടെ ക്യാംപ് ചെയ്യുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ സി. ദിലീപാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസിന് നിരവധി സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും രക്ഷാ പ്രവര്‍ത്തനത്തില്‍ സഹായങ്ങള്‍ നല്‍കിയിരുന്നതായി എറണാകുളം സ്റ്റേഷന്‍ ഓഫീസര്‍ എ. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.