സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളി ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്നു തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഈ പ്രതിസന്ധിക്കു മുന്നിൽ നിസംഗരോ നിഷ്‌ക്രിയരോ വിധേയരോ ആയി മുഖ്യപങ്കു മാധ്യമങ്ങളും മാറുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി നേരിടുന്നതു വലിയ ആശങ്കയുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധിക്കു മുന്നിൽ നിശബ്ദരായി നിൽക്കുകയും അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയുമാണു മാധ്യമങ്ങൾ ചെയ്യുന്നത്. മാധ്യമങ്ങളിൽ പലതും അധികാരത്തിന്റ ആർപ്പുവിളി സംഘമാകാൻ വ്യഗ്രതകാട്ടുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള മാറ്റമാണിത്. ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമാണിത്.

ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ 150-ാ0സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനം അപകടകരമായ സാഹചര്യത്തിലാണെന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും മാധ്യമങ്ങളിൽ ചർച്ചയാകുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും ഇക്കാര്യങ്ങളോടു മുഖംതിരിച്ചു നിൽക്കുന്നു. ദേശീയപ്രശ്നങ്ങളിൽനിന്നു സുരക്ഷിതമായ അകലം പാലിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. പ്രശ്നങ്ങളെ ലളിതവത്കരിച്ച്,ആഴത്തിലേക്കു പോകാതെ ഉപരിപ്ലവമായി മാത്രം സമീപിക്കുന്ന രീതിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവന്തപുരം വിവാന്റയിലെ ഏതൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ’21-ാ0നൂറ്റാണ്ടിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും ‘ദി വയർ’എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ മുഖ്യ പ്രഭാഷണം നടത്തി. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ,കെ.യു.ഡബ്ല്യു.ജെ. ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു,ട്രഷറർ സുരേഷ് വെള്ളിമംഗലം,ജില്ലാ പ്രസിഡന്റ് സാനു ജോർജ്,സെക്രട്ടറി അനുപമ ജി. നായർ,ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ഡയറക്ടർ കെ. അബ്ദുൾ റഷീദ്,ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദിനാചരണത്തോടനുബന്ധിച്ച് പാനൽ ചർച്ചയും സംഘടിപ്പിച്ചിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ മോഡറേറ്ററായ ചർച്ചയിൽ ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ന്യൂസ് ലോൺട്രി സി.ഇ.ഒ. അഭിനന്ദൻ സിക്രീ, ദേശാഭിമാനി റെസിഡന്റ് എഡിറ്റർ വി.ബി. പരമേശ്വരൻ,മനോരമ ന്യൂസ് ഡയറക്ടർ(ന്യൂസ്) ജോണി ലൂക്കോസ്, മാധ്യമ പ്രവർത്തകൻ ജോസി ജോസഫ്,കാരവൻ എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് ജോസ്, ദി ന്യൂസ് മിനിറ്റ് എഡിറ്റർ ധന്യ രാജേന്ദ്രൻ,ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ഡയറക്ടർ സലിൻ മാങ്കുഴി തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ ജേണലിസം കോളജുകളിൽനിന്നുള്ള മാധ്യമ വിദ്യാർഥികളും പാനൽ ചർച്ചയുടെ ഭാഗമായി.