ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ബന്ധപ്പെടാൻ 2 കൺട്രോൾ റൂമുകൾ


ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ പുകമൂലം നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ആവശ്യമായ മുൻ കരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാക്കനാട് കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുളളവർ എൻ 95 മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

പുകമൂലം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ചികിത്സിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ 100 കിടക്കകൾ, തൃപ്പൂണിത്തുറയിലെ താലുക്ക് ആശുപത്രിയിൽ 20 കിടക്കകൾ, കളമശേരി മെഡിക്കൽ കോളജിൽ കുട്ടികൾക്കായി 10 കിടക്കകളും സ്മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്.

തീയണയ്ക്കുന്നതിന് രംഗത്തുള്ള അഗ്നി രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസം ഉണ്ടായാൽ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്സിജൻ പാർലറുകൾ ബ്രഹ്‌മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും ഉണ്ട്. ആംബുലൻസിൽ ഒരേസമയം നാലുപേർക്ക് ഓക്സിജൻ നൽകുന്നതിന് സൗകര്യമുണ്ട്.

കാറ്റിന്റെ ദിശ അനുസരിച്ച് പുക വ്യാപിച്ചതിനാൽ ബ്രഹ്മപുരത്തിനും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 കൺട്രോൾ റൂമുകൾ ആരംഭിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ്: 8075774769, ഡിഎംഒ ഓഫീസ്: 0484 2360802 എന്നിവിടങ്ങളിലാണ് കൺട്രോൾ റൂമുകൾ.

വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വരുന്ന ഒരാഴ്ച്ച 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെ അധിക ജീവനക്കാരെ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പൾമനോളജിസ്റ്റ്‌ ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘവും ഇവിടെയുണ്ടാകും. ഓക്സിജൻ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായാൽ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ജില്ലയുടെ എല്ലാ ഭാഗത്തും നിന്നും ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബ്രഹ്മപുരത്ത് നിരീക്ഷണ കേന്ദ്രം തുടങ്ങും. നിലവിൽ വൈറ്റിലയിലെയും ബിപിസിഎല്ലിലെയും നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച് വായുവിന്റെ ഗുണനിലവാരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.