വന സംരക്ഷണത്തിന് വന്യജീവികളെയും വനത്തെയും മനുഷ്യരെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ജനകീയ വികസന സമന്വയ മാതൃക നടപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. കോട്ടയം പാറമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വനങ്ങൾ സംബന്ധിച്ച് ബഫർ സോൺ ഉൾപ്പെടെയുള്ള വിവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ ജനപക്ഷ നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നത്. അത്തരം നിലപാടുകൾ തുടരും.
വനത്തെയും വന്യജീവികളേയും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
കാടറിയുന്നവരെ തന്നെ കാടിന്റെ കാവലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വനാശ്രിത പട്ടിക വർഗ്ഗക്കാരായ 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി ദിവസങ്ങൾക്ക് മുൻപ് നിയമന ഉത്തരവ് കൈമാറിയതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിൽനിന്നു വനമിത്ര പുരസ്‌ക്കാരത്തിന് അർഹനായ ജോജോ ജോർജ്ജ് ആട്ടേലിന് പുരസ്‌കാരതുകയായ 25000 രൂപയും ഫലകവും മന്ത്രി കൈമാറി. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ചായിരുന്നു മന്ദിരോത്ഘാടനം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. മുഖ്യവനം മേധാവി ബെന്നിച്ചൻ തോമസ് ആമുഖ പ്രഭാഷണം നടത്തി. പിസിസിഎഫ് (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി. ജയപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.
കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം ദിവ്യ സുജിത്, കേരളാ വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, മുഖ്യ വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ്, പിസിസിഎഫ് നോയൽ തോമസ്, വന വികസന കോർപറേഷൻ എംഡി ജോർജി പി.മാത്തച്ചൻ, കോട്ടയം വൈൽഡ് ലൈഫ് ആന്റ് ഫീൽഡ് ഡയറക്ടർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, കോട്ടയം ഫോറസ്റ്റ് കൺസർവേറ്റർ എം.നീതു ലക്ഷ്മി, കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്.അരുൺ കോട്ടയം ഡിഎഫ്ഓ എൻ.രാജേഷ്, വന മിത്ര പുരസ്‌കാരജേതാവ് ജോജോ ജോർജ്ജ്, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു.